ആരോഗ്യ മന്ത്രി രാജി വയ്ക്കും വരെ പ്രതിഷേധങ്ങൾ ശക്തമായി തുടരാൻ പ്രതിപക്ഷ സംഘടനകൾ.
Keralanewsmedia
കോട്ടയം: ആരോഗ്യ മന്ത്രി രാജിവയ്ക്കും വരെ പ്രതിഷേധങ്ങൾ ശക്തമായി തുടരാനുള്ള പ്രതിപക്ഷ സംഘടനകളുടെ തീരുമാനത്തിനിടെ മെഡിക്കൽ കോളജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ വീട്ടിൽ ഇന്ന് മന്ത്രി വീണാ ജോർജ് സന്ദർശനം നടത്തിയേക്കും.ഇന്നലെ ബിന്ദുവിൻ്റെ സംസ്‌കാരം കഴിഞ്ഞതിനു പിന്നാലെ കുടുംബത്തെ വിളിച്ചു മന്ത്രി വീണാ ജോർജ് ആശ്വസിപ്പിക്കുകയും ഫേസ്ബുക്കിൽ വൈകാരികമായ കുറിപ്പ് ഇടുകയും ചെയ്തിരുന്നു.
അപകടത്തിൽ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നതാണെന്നും കുടുംബത്തിൻ്റെ ദു:ഖം തന്റേയും ദു:ഖമാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. സംഭവത്തിൽ ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിഷേധങ്ങൾ തുടരുകയാണ്. ഇതിനിടെ മന്ത്രി വീണ ജോർജ് വീണ്ടും കോട്ടയത്തേക്ക് എത്തിയാൽഎത്തിയാൽ കടുത്ത പ്രതിഷേധംസംഘടിപ്പിക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.
കരിങ്കൊടി കാണിക്കുന്നതുൾപ്പടെയുള്ള സമരമാർഗങ്ങൾ പ്രതിപക്ഷം സ്വീകരിക്കും. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധങ്ങൾ തുടരും. വിവിധ പ്രതിപക്ഷ സംഘടനകൾ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനംചെയ്തിട്ടുണ്ട്.
തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് ആരോഗ്യ മന്ത്രിയുടെ ഔദ്യോഗികവസതിയിലേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം കെഎസ് യു, യുവമോർച്ച തുടങ്ങിയ സംഘടനകളും മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. മന്ത്രിയുടെ രാജി എന്ന ആവശ്യം ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തള്ളിയിരുന്നു.
അതേസമയം, ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം നൽകുന്നത് സംബന്ധിച്ചുള്ള റിപ്പോർട്ട് ഇന്നു സർക്കാരിന് കൈമാറും. കലക്ടർ ജോൺ വി സാമുവൽ തയ്യാറാക്കിയ റിപ്പോർട്ട് ആണ് സമർപ്പിക്കുന്നത്.ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ധനസഹായം പ്രഖ്യാപിക്കുക. അടുത്ത വെള്ളിയാഴ്ച ചേരുന്ന മന്ത്രിസഭയോഗത്തിന് ശേഷം ധനസഹായം പ്രഖ്യാപിക്കും.













