*വിശന്നിരിക്കുന്ന ഒരാളും കേരളത്തിൽ ഉണ്ടാകരുതെന്നാണ് സർക്കാർ നയം: മന്ത്രി ജി.ആർ അനിൽ*
Keralanewsmedia
*വിശന്നിരിക്കുന്ന ഒരാളും കേരളത്തിൽ ഉണ്ടാകരുതെന്നാണ് സർക്കാർ നയം: മന്ത്രി ജി.ആർ അനിൽ*
സംസ്ഥാനത്ത് വിശന്നിരിക്കുന്ന, പട്ടിണി കിടക്കുന്ന ഒരാളും ഉണ്ടാകരുതെന്നതാണ് സർക്കാർ നയമെന്നും അതിനാണ് സർക്കാർ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി നടപ്പിലാക്കുന്നതെന്നും ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ. നെടുമങ്ങാട് നഗരസഭ വാര്‍ഷിക പദ്ധതിയിൽ (2025-26) ഉള്‍പ്പെടുത്തി നൽകുന്ന, വയോജനങ്ങള്‍ക്ക് കട്ടില്‍, അങ്കണവാടികള്‍ക്ക് വാട്ടര്‍ പ്യൂരിഫയര്‍, മിക്‌സി, ഗ്യാസ് സ്റ്റൗ, ഫ്രൈപാന്‍, ഇഡ്ഡലി സ്റ്റീമര്‍, പാത്രങ്ങള്‍ എന്നിവയുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഒരു കുടുംബത്തിലും റേഷൻ കാർഡ് ഇല്ലാത്ത അവസ്ഥയില്ല. 10 ലക്ഷത്തോളം കുടുംബങ്ങൾക്കാണ് ഈയിടെ റേഷൻ കാർഡ് ലഭ്യമാക്കിയത്. വിശപ്പുരഹിത നഗരസഭ എന്നതാണ് നെടുമങ്ങാടിൻ്റെ കാഴ്ചപ്പാട്. എല്ലാവർക്കും ഭക്ഷണം ഉറപ്പാക്കാൻ കഴിയുന്നതാണ് ഏറ്റവും വലിയ നന്മ. നഗരസഭയിലെ 4000 കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകിയെന്നും മന്ത്രി പറഞ്ഞു.
നെടുമങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.എസ് ശ്രീജ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ബി.സതീശൻ, വസന്ത കുമാരി, അഞ്ജിത, പി.ഹരികേശൻ നായർ, സിഡിപിഒ ഡോ.പ്രീത കുമാരി, നഗരസഭ പരിധിയിലെ വിവിധ അങ്കണവാടിയിലെ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.













