ക്ഷേമപെൻഷനിൽ കേന്ദ്രവിഹിതം നിഷേധിക്കുന്നത് പാവങ്ങളോടുള്ള വെല്ലുവിളി : കെ എസ് കെ ടി യു
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
ക്ഷേമപെൻഷനിൽ കേന്ദ്രവിഹിതം നിഷേധിക്കുന്നത് പാവങ്ങളോടുള്ള വെല്ലുവിളി : കെ എസ് കെ ടി യു
കേരളത്തോടുള്ള സാമ്പത്തിക ഉപരോധം കടുപ്പിക്കുന്നതിൻ്റെ ഭാഗമായി ക്ഷേമപെൻഷൻ ഇനത്തിൽ നൽകുന്ന നാമമാത്ര വിഹിതവും തടഞ്ഞുവെക്കുന്ന കേന്ദ്രസർക്കാർ നടപടിയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് കെ എസ് കെ ടി യു സംസ്ഥാന പ്രസിഡൻ്റ് ആനാവൂർ നാഗപ്പനും ജനറൽ സെക്രട്ടറി എൻ ചന്ദ്രനും പ്രസ്താവനയിൽ പറഞ്ഞു.
കേരളത്തിലെ എൽ ഡി എഫ് സർക്കാർ 63 ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് കുടിശ്ശികയില്ലാതെ ക്ഷേമ പെൻഷൻ വിതരണം ചെയ്യുമ്പോൾ, 846456 പേർക്ക് മാത്രമാണ് കേന്ദ്രസർക്കാരിൻ്റെ നാമമാത്രവിഹിതമുള്ളത്. വാർധക്യകാല, വിധവാ, വികലാംഗ പെൻഷനുകൾക്കുള്ള 200 രൂപ മുതൽ 500രൂപ വരെയുള്ള വിഹിതമാണ് കേന്ദ്രം മുടക്കിയത്. സമൂഹത്തിലെ പാവപ്പെട്ട ജനങ്ങൾക്ക് കേരള സർക്കാർ നൽകുന്ന കരുതൽ ഇല്ലാതാക്കാനുള്ള പരിശ്രമമാണ് ഇത്തരം നീക്കങ്ങളിലൂടെ കേന്ദ്രം നടത്തുന്നത്.
നേരത്തെ കേന്ദ്രസഹായം കാത്തിരിക്കാതെ കേരളസർക്കാർ കൈയ്യിൽ നിന്ന് കേന്ദ്രവിഹിതവും ചേർത്ത് ക്ഷേമപെൻഷൻകാർക്ക് തുക നൽകിയിരുന്നു. എന്നാൽ, 2023 ഏപ്രിൽ മുതൽ കേന്ദ്രവിഹിതം ഗുണഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ട് വഴി നേരിട്ട് നൽകുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചു. സംസ്ഥാനത്തിൻ്റെ നടപടിക്രമങ്ങൾക്ക് ഭംഗം വരുത്തി. ഡിസംബറിൽ ഗുണഭോക്താക്കൾക്കുള്ള കേന്ദ്രവിഹിതമായ 24.75 കോടി രൂപ സംസ്ഥാനം കേന്ദ്രത്തിന് നൽകിയിട്ടും വിതരണം ചെയ്യാൻ തയ്യാറാകാത്തത് പാവപ്പെട്ട ജനവിഭാഗങ്ങളോടുള്ള വെല്ലുവിളിയാണ്.
കേരളത്തിലെ ക്ഷേമപെൻഷൻ ഗുണഭോക്താക്കളിലെ എട്ടരലക്ഷത്തോളം പേർക്ക് 2000 രൂപ ക്ഷേമ പെൻഷൻ തുക മൊത്തമായി കിട്ടുന്നില്ലെന്ന പ്രതീതിയുണ്ടാക്കി ചില മാധ്യമങ്ങളുടെ സഹായത്തോടെ പുകമറ സൃഷ്‌ടിക്കാനാണ് കേന്ദ്രസർക്കാരിനെ നയിക്കുന്ന ആർ എസ് എസ്- ബി ജെ പി സംഘപരിവാരം ശ്രമിക്കുന്നത്. കേരളത്തിൽ നിന്നുള്ള യു ഡി എഫ് എം പിമാർ സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വിതരണം വല്ല വിധേനയും തകർക്കാൻ കേന്ദ്രസർക്കാരിന് കൂട്ടുനിൽക്കുന്നവരാണ്. ദുർബലജനവിഭാഗങ്ങളോടുള്ള ഈ കൂട്ടരുടെ മനോഭാവം അത്യന്തം പ്രതിഷേധാർഹമാണ്. കേരളത്തിലെ പാവങ്ങളെ ദ്രോഹിക്കാനുള്ള നീക്കങ്ങളിൽ നിന്നും കേന്ദ്രസർക്കാർ പിൻമാറണമെന്ന് കെ എസ് കെ ടി യു ഭാരവാഹികൾ പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.













