ക്ഷേമപെൻഷൻ വീടുകളിൽ എത്തിക്കുന്നത് തുടരണം, സവർക്കറെ മഹത്വവത്കരിക്കുന്നതും വന്ദേമാതരം മുഴുവൻ ചൊല്ലുന്നതും ആർഎസ്എസ് അജണ്ട’
കേരള ന്യൂസ് മീഡിയ
ക്ഷേമപെൻഷൻ വീടുകളിൽ എത്തിക്കുന്നത് തുടരണം, സവർക്കറെ മഹത്വവത്കരിക്കുന്നതും വന്ദേമാതരം മുഴുവൻ ചൊല്ലുന്നതും ആർഎസ്എസ് അജണ്ട’
വയോജനങ്ങളുടെ ക്ഷേമ പെൻഷൻ വീടുകളിൽ എത്തിച്ചുനൽകുന്നത് തുടരണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നേരിട്ട് ബാങ്കുകളിൽ പോകാൻ ശേഷിയില്ലാത്തവരുണ്ടെന്നും അവരെക്കുറിച്ച് സർക്കാർ പഠനം നടത്തണമായിരുന്നു എന്നും പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
സർക്കാർ നീക്കം പെൻഷനെ പ്രതികൂലമായി ബാധിക്കും. വീടുകളിൽ പെൻഷൻ എത്തിക്കുന്നത് തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ നടപടി സംശയാസ്പദവും വയോജന ദ്രോഹവുമാണെന്ന വിമർശനം വ്യാപകമായി ഉയരുന്നുണ്ട്.
അതേസമയം സവർക്കറെ മഹത്വവത്കരിക്കുന്നത് ആർഎസ്എസ് അജണ്ടയെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. സ്‌കൂൾ ക്വിസിൽ വി ഡി സവർക്കറെ പുകഴ്ത്തി ചോദ്യാവലി വന്നതിലാണ് പിണറായി വിജയന്റെ പ്രതികരണം. മഞ്ചേശ്വരം, കുമ്പള, കാസർഗോഡ് ഉപജില്ലകളിലെ സ്‌കൂളുകളിലേക്ക് വിദ്യാഭ്യാസ വകുപ്പ് നൽകിയ ചോദ്യാവലിയാണ് വിവാദമായത്. ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി എന്ന ചോദ്യത്തിന് ഉത്തരം ആയാണ് വി ഡി സവർക്കർ എന്ന് നൽകിയത്.
കേന്ദ്ര വിദ്യഭ്യാസ നയം നടപ്പാക്കുകയാണ് കേരള സർക്കാരെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഇതിനായി യുഡിഎഫ് ആർഎസ്എസുമായി ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വന്ദേമാതരം മുഴുവൻ ചൊല്ലുന്നത് ആർഎസ്എസ് അജണ്ടയാണെന്നും പിണറായി വിജയൻ പറഞ്ഞു. ആർഎസ്എസ് അജണ്ടയ്ക്ക് കീഴിപ്പെടുന്നതാണ് കാണുന്നത്, അടിയന്തരമായി ഉത്തരവ് തിരുത്തണം, പിണറായി വിജയൻ ആവശ്യപ്പെട്ടു.













