സംസ്ഥാനത്ത് സ്കൂളുകൾക്ക് വീണ്ടും ഫിറ്റ്നസ് പരിശോധന
*സംസ്ഥാനത്തെ മുഴുവൻ എയ്ഡഡ് മാനേജുമെൻ്റ് സ്കൂൾ കെട്ടിടങ്ങളിലും വീണ്ടും ഫിറ്റ്നസ് പരിശോധനയെന്ന് മന്ത്രി*
തിരുവനന്തപുരം: കൊല്ലം തേവലക്കരയിൽ സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ എയ്ഡഡ് മാനേജ്മെൻ്റ് സ്കൂൾ കെട്ടിടങ്ങളിലും വീണ്ടും ഫിറ്റ്നസ് പരിശോധന നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകും. കുട്ടികളുടെ ഭാഗത്ത് നിന്ന് മാത്രമേ സർക്കാരിന് ചിന്തിക്കാൻ കഴിയൂ. ഹെഡ്മാസ്റ്റർ, പ്രിൻസിപ്പാൾ, മാനേജ്മെൻ്റ് എന്നിവരെല്ലാം സംഭവത്തിൽ കുറ്റക്കാരാണ്. ആരും ന്യായീകരിച്ച് വരേണ്ടെന്നും പൊലിസ് അന്വേഷണം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് ലഭിച്ചാലുടൻ മാനേജുമെൻ്റിന് നോട്ടീസ് നൽകും. മുഖ്യമന്ത്രിയുമായി സാഹചര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. കെഎസ്ഇബിയുടേയും വിദ്യാഭ്യാസവകുപ്പിൻ്റെയും വീഴ്ച പരിശോധിക്കുന്നുണ്ട്.വിട്ടുവീഴ്ചയില്ലാത്ത നടപടി ഇന്നുണ്ടാകും. മാനേജ്മെൻ്റിന് ഉത്തരവാദിത്വം ഉണ്ട്. അനാസ്ഥകാരണം നഷ്ടമായത് ഒരു കുഞ്ഞിനെയാണ്. ഫിറ്റ്നസ് ലഭിച്ചത് ഉൾപ്പെടെ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.













