*വർഗീയ സംഘർഷങ്ങളും കലാപങ്ങളും ലോകസമാധാനത്തിന് ഭീഷണി : പരിശുദ്ധ കാതോലിക്കാ ബാവാ*
Keralanewsmedia
*വർഗീയ സംഘർഷങ്ങളും കലാപങ്ങളും ലോകസമാധാനത്തിന് ഭീഷണി : പരിശുദ്ധ കാതോലിക്കാ ബാവാ*
കോട്ടയം : എത്യോപ്യയിലും, നൈജീരിയയിലും, സുഡാനിലും നടക്കുന്ന വർഗീയ സംഘർഷങ്ങൾ ലോകസമാധാനത്തിന് ഭീഷണിയാണെന്ന് മലങ്കരസഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. എത്യോപ്യയിൽ ഓർത്തഡോക്സ് തെവാഹെദോ വിശ്വാസികളായ നിരവധി പേർ ഇതിനോടകം കൊല്ലപ്പെട്ടു. നൈജീരിയയിലും, സുഡാനിലും നടക്കുന്ന സംഘർഷങ്ങളിലും മനുഷ്യർ പിടഞ്ഞുവീഴുകയാണ്. ആരാധനാലയങ്ങൾ തകർക്കപ്പെടുന്നു. മതത്തിന്റെ പേരിലുള്ള കലാപങ്ങൾ മനുഷ്യകുലത്തിന് ചേർന്നതല്ലെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പ്രതികരിച്ചു.
ഗാസയിലും, യുക്രൈനിലും,റഷ്യയിലുമടക്കം അശാന്തിയുടെ കാർമേഘം വ്യാപിക്കുന്നത് വേദനാജനകമാണ്. സംഘർഷങ്ങളിൽ കൊല്ലപ്പെടുന്ന മനുഷ്യരുടെയെല്ലാം രക്തത്തിന് ഒരേ നിറമാണെന്ന സത്യം ഏവരും ഉൾക്കൊള്ളണം. യുദ്ധങ്ങളിൽ വിജയിക്കുന്നത് ആയുധവ്യാപാരികൾ മാത്രമാണ്. പരാജയപ്പെടുന്നതാകട്ടെ ചെറുബാല്യങ്ങളും സാധാരണജനങ്ങളും. സമാധാനത്തിനായി ലോകനേതാക്കൾ ഒരുമിക്കണം. മതനേതാക്കൾ ഐക്യത്തിന് ആഹ്വാനം ചെയ്യണം.അല്ലാത്തപക്ഷം അനാഥരായി ജനിച്ചുവീഴുന്ന കുരുന്നുകളുടെ കണ്ണുനീർ തുള്ളികൾ ഈ ലോകത്തെ പൊള്ളിക്കുമെന്നും പരിശുദ്ധ ബാവാ കൂട്ടിച്ചേർത്തു.













