വോട്ടർ പട്ടികയിൽ വൻ തട്ടിപ്പ്: ഒരേ വീട്ടിൽ 22 വോട്ടർമാർ; തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമമെന്ന് പരാതി
റിപ്പോർട്ട് :സുനിൽ നെയ്യാറ്റിൻകര
വോട്ടർ പട്ടികയിൽ വൻ തട്ടിപ്പ്: ഒരേ വീട്ടിൽ 22 വോട്ടർമാർ; തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമമെന്ന് പരാതി
തിരുവനന്തപുരം: കോർപ്പറേഷൻ തിരഞ്ഞെടുപ്പിനുള്ള സപ്ലിമെന്ററി വോട്ടർ പട്ടികയിൽ ഗുരുതര ക്രമക്കേട് നടന്നതായി ആരോപണം. ഒരേ വീട്ടുവിലാസത്തിൽ 22 പേരെ ഉൾപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസിയായ ധനേഷ് കുമാർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് ചുമതലയുള്ള അഡീഷണൽ സെക്രട്ടറിക്കു പരാതി നൽകി.
ഇന്നലെ പ്രസിദ്ധീകരിച്ച പട്ടികയിൽ, പരാതിക്കാരന്റെ വീട്ടുനമ്പറായ ടിസി 18/ 2464-ൽ അദ്ദേഹത്തെ കൂടാതെ 21 പേരെക്കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. വിലാസം തിരുത്തി അനധികൃതമായി വോട്ടർമാരെ ചേർത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
ഒരു വീടിന്റെ വിലാസത്തിൽ ഇത്രയധികം പേരുകൾ ചേർക്കപ്പെട്ട ഈ സംഭവം, കഴിഞ്ഞ കാലങ്ങളിലെ സമാനമായ വോട്ടർ ഐഡി തട്ടിപ്പ് ആരോപണങ്ങളെ വീണ്ടും ഓർമ്മിപ്പിക്കുന്നതും ജനശ്രദ്ധയാകർഷിക്കുന്നതുമാണ്.
ക്രമക്കേട് തെളിയിക്കുന്ന രേഖകൾ സഹിതമാണ് ധനേഷ് കുമാർ പരാതി സമർപ്പിച്ചിരിക്കുന്നത്. വിഷയത്തിൽ അടിയന്തര അന്വേഷണം നടത്തി വ്യാജ പേരുകൾ നീക്കം ചെയ്യണമെന്നും, തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.













