അരുവിപ്പുറം പ്രതിഷ്ഠയോടെയാണ് കേരള നവോത്ഥാനം ആരംഭിക്കുന്നത്; ചതുർവർണ്യ വ്യവസ്ഥ തകർക്കുക എന്ന ലക്ഷ്യമായിരുന്നു ഗുരുവിന്’: മുഖ്യമന്ത്രി
റിപ്പോർട്ട് :സജീവ് ഗോപാലൻ
കേരള ന്യൂസ് മീഡിയ
റിപ്പോർട്ട്:സജീവ് ഗോപാലൻ
‘അരുവിപ്പുറം പ്രതിഷ്ഠയോടെയാണ് കേരള നവോത്ഥാനം ആരംഭിക്കുന്നത്; ചതുർവർണ്യ വ്യവസ്ഥ തകർക്കുക എന്ന ലക്ഷ്യമായിരുന്നു ഗുരുവിന്’: മുഖ്യമന്ത്രി
ജീവിത ചുറ്റുപാടിൽ അനുഭവിക്കപ്പെട്ട അസമത്വങ്ങൾക്കെതിരെയാണ് ഗുരു സംസാരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം അനുഭവസാക്ഷ്യങ്ങളിൽ നിന്നാണ് ഗുരു കൃതികൾ രചിച്ചതെന്നും അദ്ദേഹം പറഞ്ഞു. 93- മത് ശിവഗിരി തീർത്ഥാടന മഹാസമ്മേളനം ഉദ്ഘാടനം ചയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അരുവിപ്പുറം പ്രതിഷ്ഠയോടെയാണ് കേരള നവോത്ഥാനം ആരംഭിക്കുന്നത്. ചതുർവർണ്യ വ്യവസ്ഥ തകർക്കുക എന്ന ലക്ഷ്യമായിരുന്നു ഗുരുവിന്. പ്രതീകാത്മക വിപ്ലവത്തിന് ആരംഭം കുറിച്ചതാണ് അരുവിപ്പുറം പ്രതിഷ്ഠ. അടിമത്തത്തെ വെല്ലുവിളിക്കാൻ ജാതി വ്യവസ്ഥയുടെ യുക്തിയെ ഗുരു ചോദ്യം ചെയ്തു. അടിച്ചമർത്തപ്പെട്ടവന്റെ കലാപമായിരുന്നു അരുവിപ്പുറം പ്രതിഷ്ഠ. ജാതി നാടുവാഴിത്വം സാമ്രാജ്യത്വം ഇതിനെതിരെയുള്ള പോരാട്ടമായിരുന്നു. ജാതി നിയമവ്യവസ്ഥ പോലും ആയിരുന്ന കാലം ആയിരുന്നു അന്ന്. ജാതി എന്നത് ഭരണകൂടം തന്നെയായിരുന്നു. ആ കാലത്തു നിന്നുകൊണ്ടാണ് ജാതി ഭേദം ഇല്ലാത്ത ഒരു സമൂഹത്തെ ഗുരു കണ്ടത്.ഇന്ത്യൻ സംസ്കാരത്തെ ഏകാത്മകമായി അവതരിപ്പിക്കാൻ കൊണ്ടുപിടിച്ച ശ്രമം നടക്കുന്നു. ഐതിഹ്യങ്ങളെയും കല്പിത ഭാവനകളെയും ചരിത്ര സത്യങ്ങളായി അവതരിപ്പിക്കുന്നു. യുക്തി ചിന്തയെയും സ്വാതന്ത്ര്യത്തെയും ചങ്ങലക്കിടുകയാണ് ലക്ഷ്യം. ഇത് സാംസ്കാരിക ഫാസിസത്തിന്റെ ദൗത്യം ആണ്. ഗുരുവിൻറെ പ്രസക്തി ഈ കാലത്തും ഏറി വരുന്നു.
ഗുരു കേവലം ഒരു സന്യാസി ആയിരുന്നില്ല. ഗുരു ചുറ്റുപാടുമുള്ള ജീവിതത്തിലേക്ക് ഇറങ്ങിച്ചെന്നു. മനുഷ്യരിലേക്കും ജീവിതവഴികളിലേക്കും ഗുരു ഇറങ്ങിച്ചെന്നു. ഗുരുവിൻറെ സാരാംശം ഉൾക്കൊണ്ടാണ് കേരളത്തിലെ പുരോഗമന ശക്തികൾ മുന്നോട്ടുപോകുന്നത്. ഇഎംഎസ് സർക്കാർ കൊണ്ടുവന്ന ഭൂപരിഷ്കരണവും വിദ്യാഭ്യാസ പരിഷ്കരണവും ഇതിന്റെ തുടക്കമായി. ഈ രണ്ട് അടിസ്ഥാന നിയമങ്ങളിലൂടെയാണ്
കേരള മോഡൽ ഉയർന്നുവന്നത്. ഗുരുവിൻറെ പ്രബോധനങ്ങൾ തന്നെയാണ് സർക്കാർ നടപ്പിലാക്കിയത്. അതിന്റെ തുടർച്ചയാണ് ഇടതു സർക്കാർ നടത്തുന്നത്. സർക്കാരിന്റെ നാലു മിഷനുകൾ അതിൽ പെടുന്നു. പൊതു വിദ്യാഭ്യാസ യജ്ഞം നടപ്പിലാക്കി. അത്യാധുനിക സൗകര്യങ്ങൾ ഉള്ള സ്കൂൾ കെട്ടിടങ്ങൾ ഉണ്ടായി. ക്ലാസ് റൂമുകളിൽ നവീകരിച്ചു.
അധികാരം കയ്യിലുള്ള പലരും അശാസ്ത്രീയമായ കാര്യങ്ങൾ പഠിപ്പിക്കുന്നു. കുട്ടികളെ നൂറ്റാണ്ടുകൾക്ക് പുറകിലേക്ക് കൊണ്ടുപോകുന്നു. അപ്പോഴാണ് കേരളത്തിൽ വിദ്യാഭ്യാസ മാതൃക സൃഷ്ടിക്കുന്നത്. വിമാനം കണ്ടുപിടിച്ചത് ഭരദ്വാജ മഹർഷിയാണ് എന്ന് പഠിപ്പിക്കുന്നു. സഞ്ജയൻ ടിവി കണ്ടു പിടിച്ചു എന്ന് പ്രചരിപ്പിക്കുന്നു. കെട്ടുകഥകളും വിചിത്രകാര്യങ്ങളും കൊണ്ട് വിദ്യാഭ്യാസരംഗം കലുഷമാക്കുന്നു. ഗുരു തിരസ്കരിച്ച അന്ധവിശ്വാസങ്ങളെ സിലബസിൽ ഉൾപ്പെടുത്തുന്നു. ഗുരുവിൻറെ വിദ്യാഭ്യാസ ചിന്തയെ ധിക്കരിക്കലാണ് ഇത്.
ഗുരുവിൻറെ ശുചിത്വ ചിന്തയുടെ ഭാഗമായാണ് ഹരിത കേരളം പദ്ധതി നടപ്പിലാക്കിയത്. ലൈഫ് പദ്ധതിയും ആർദ്രം പദ്ധതിയും
ഗുരു ചൂണ്ടിക്കാട്ടിയ സഹജീവ കരുതലിന്റെ മാതൃകയാണ്. ഗുരുദേവ ദർശനങ്ങളെ ഹൈജാക്ക് ചെയ്യാൻ ശ്രമം. ജാതിയുടെയോ മതത്തിന്റെയോ അതിരുകൾക്കുള്ളിൽ ഗുരുവിനെ തളച്ചിടാൻ ആകില്ല. മനുഷ്യത്വത്തിന്റെ മൈത്രിയെ ലോകത്തിനു കാട്ടിക്കൊടുത്ത വിശ്വ ഗുരുവാണ് ശ്രീനാരായണ ഗുരു എന്നും അദ്ദേഹം പറഞ്ഞു.
തീർത്ഥാടന സമ്മേളനം പ്രമാണിച്ച് മന്ത്രിസഭായോഗ സമയം മാറ്റിവച്ചാണ് മുഖ്യമന്ത്രി എത്തിയത്. അതുകൊണ്ട് അധ്യക്ഷൻ അധ്യക്ഷ പ്രസംഗം ഒഴിവാക്കിയാണ് പ്രസംഗത്തിന് ക്ഷണിച്ചത്. അധ്യക്ഷനോട് നന്ദി രേഖപ്പെടുത്തുന്നു എന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗം ആയതുകൊണ്ട് നേരത്തെ മടങ്ങേണ്ടിവരും. അതിന് സദസ്സ് അംഗീകാരം നൽകണമെന്ന് ആദ്യം അഭ്യർത്ഥിച്ചു.
https://whatsapp.com/channel/0029VbB8Qvk0Vyc8yxp1wP2H













