വാഗമണ്ണിൽ അനുമതിയില്ലാതെ ഓഫ് റോഡ് കാർണ്ണിവൽ: ഹൈക്കോടതി ഇടപെടലോടെ നിർത്തി വയ്പ്പിച്ചു
Keralanewsmedia
കേരള ന്യൂസ് മീഡിയ
വാഗമണ്ണിൽ അനുമതിയില്ലാതെ ഓഫ് റോഡ് കാർണ്ണിവൽ: ഹൈക്കോടതി ഇടപെടലോടെ നിർത്തി വയ്പ്പിച്ചു
ഇടുക്കി: വാഗമണ്ണിൽ അനുമതയില്ലാതെ ഓഫ് - റോഡ് മോട്ടോർ സ്പോട്സ് കാർണിവൽ നടത്താനുള്ള നീക്കം തടഞ്ഞ് ഹൈക്കോടതിയും ജില്ലാ ഭരണകൂടവും. മുൻ വർഷങ്ങളിൽ ഒരു മരണവും സിനിമാ താരം ജോജു ജോർജ് അടക്കമുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായ സ്ഥലത്താണ് ഓഫ് റോഡ് കാർണ്ണിവൽ നടത്താൻ സംഘാടകർ പദ്ധതിയിട്ടിരുന്നത്. വ്യാപകമായ പരാതി ഉയരുകയും ഹൈക്കോടതിയും ജില്ലാ ഭരണകൂടവും മോട്ടോർ വാഹന വകുപ്പും പൊലീസും ഇടപെടുകയും ചെയ്തതോടെയാണ് പരിപാടി അവസാനിപ്പിക്കാൻ സംഘാടകർ നിർബന്ധിതരായത്. വേദിമാറ്റി പരിപാടി സംഘടിപ്പിക്കാൻ നീക്കം നടത്തിയെങ്കിലും എതിർപ്പ് ശക്തമായതോടെ ഈ നീക്കവും ഉപേക്ഷിച്ചു. പരിപാടിയിൽ പങ്കെടുക്കുന്നതിനായി രൂപ മാറ്റം വരുത്തി എത്തിച്ച വാഹനങ്ങൾക്ക് എതിരെ മോട്ടോർ വാഹന വകുപ്പ് നിയമനടപടികളും ആരംഭിച്ചിട്ടുണ്ട്.
ഫെബ്രുവരി ആറ് ഏഴ് എട്ട് തീയതികളിലായാണ് വാഗമണ്ണിൽ കേരള ഓഫ് റോഡ് കാർണിവൽ - സീസൺ 3 എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കാൻ പദ്ധതിയിട്ടത്. ഇതേ തുടർന്ന് കാർണ്ണിവലിന് എതിരെ നിരവധി പരാതികളാണ് മുഖ്യമന്ത്രിയ്ക്കും ജില്ലാ പൊലീസ് മേധാവിയ്ക്കും ജില്ലാ കളക്ടർക്കും അടക്കം ലഭിച്ചത്. പരാതി പരിശോധിച്ച ജില്ലാ കളക്ടർ ഉടൻ തന്നെ പരിപാടി നിർത്തി വയ്ക്കാൻ നിർദേശം നൽകി.
തുടർന്നാണ് സ്ഥലത്ത് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയത്. ഇവിടെ എത്തിയ രൂപമാറ്റം വരുത്തിയ നിരവധി വാഹനങ്ങൾക്ക് എതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തു. ഈ വാഹനങ്ങളിൽ 90 ശതമാനവും രൂപമാറ്റം വരുത്തിയാണ് കൊണ്ടു വന്നിരുന്നതും. വ്യാപകമായ രീതിയിൽ വാഹനങ്ങൾക്ക് എതിരെ മോട്ടോർ വാഹന വകുപ്പിൻ്റെ നടപടി കൂടിയുണ്ടായതോടെ പരിപാടി അവസാനിപ്പിക്കാൻ സംഘാടകർ നിർബന്ധിതരാകുകയായിരുന്നു.
എന്നാൽ, ശനിയാഴ്ച അവധി ദിവസം ലക്ഷ്യമിട്ട് പരിപാടി പുനരാരംഭിക്കാൻ സംഘാടകർ ലക്ഷ്യമിട്ടിരുന്നു. ഇതേ തുടർന്ന് ഹൈക്കോടതിയെ സമീപിച്ച ഹർജിക്കാർ പരിപാടിയ്ക്കെതിരായ റിപ്പോർട്ട് കോടതിയിൽ നിന്നും വാങ്ങി. തുടർന്നാണ് നിയമവിരുദ്ധമായ പരിപാടിയാണെന്നുള്ള കണ്ടെത്തൽ കോടതി നടത്തിയത്. കാർണിവലിൻ്റെ ഭാഗമായി വ്യാപകമായി ലഹരി ഉപയോഗിക്കപ്പെടും എന്ന് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. ഇത് അടക്കമുള്ള വിവരങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ അടക്കം പരാതിക്കാർ സമീപിച്ചത്.













