വഴിയരികിൽ ‘അടിയന്തര ശസ്ത്രക്രിയ’; ബൈക്കപകടത്തിൽപ്പെട്ട ലിനുവിന് രക്ഷകരായി 3 യുവ ഡോക്ടർമാർ
Keralanewsmedia:online
പരിമിതമായ സാഹചര്യങ്ങളിൽ ഒരു മനുഷ്യജീവൻ രക്ഷിച്ചെടുത്ത് മൂന്ന് യുവ ഡോക്ടർമാർ വൈദ്യശാസ്ത്രത്തിന് മാതൃകയാകുന്നു. ഉദയംപേരൂരിൽ നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ലിനു എന്ന യുവാവിനാണ് ഡോക്ടർമാരുടെ അവസരോചിതമായ ഇടപെടലിലൂടെ ജീവൻ തിരിച്ചുലഭിച്ചത്.
ഞായറാഴ്ച്ച രാത്രി 8 മണിക്കാണ് ഉദയംപേരൂർ വലിയ കുളത്തിന് സമീപത്ത് വച്ച് ലിനുവിന്റെ സ്കൂട്ടറും മുളന്തുരുത്തി ചെങ്ങേലപ്പാടം സ്വദേശി വിപിൻ ,വേഴപ്പറമ്പ് സ്വദേശി മനു എന്നിവർ സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടിയിടിക്കുന്നത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ലിനു ശ്വാസം കിട്ടാതെ റോഡരികിൽ പിടയുമ്പോഴാണ് ഡോക്ടർമാർ അത് വഴി വന്നത്.കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയാക് വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. ബി മനൂപും മറ്റൊരു വാഹനത്തിൽ പോകുകയായിരുന്ന കടവന്തറ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോ. തേമസ് പീറ്ററും, ഡോ ദിദിയ കെ തോമസും ചേർന്നാണ് ലിനുവിന്റെ രക്ഷകരായത്. സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ ഡോ. മനൂപ് നാട്ടുകാർ കൊടുത്ത ബ്ലേഡ് ഉപയോഗിച്ച് ലിനുവിന്റെ കഴുത്തിൽ മുറിവുണ്ടാക്കി. മുറിവിലൂടെ ശ്വാസനാളത്തിലേയ്ക്ക് സ്ട്രോ കടത്തിവിട്ട് ശ്വാസഗതി തിരിച്ചു പിടിച്ചു.













