*നഴ്‌സിംഗ് കോളേജുകള്‍ക്ക് 13 തസ്തികകള്‍*

Keralanewsmedia

*നഴ്‌സിംഗ് കോളേജുകള്‍ക്ക് 13 തസ്തികകള്‍*

*നഴ്‌സിംഗ് കോളേജുകള്‍ക്ക് 13 തസ്തികകള്‍*

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകള്‍ക്കും തിരുവനന്തപുരം നഴ്‌സിംഗ് കോളേജ്-അനക്‌സിലുമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആകെ 7 അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളും 6 അസോസിയേറ്റ് പ്രൊഫസര്‍ തസ്തികകളും ഉള്‍പ്പെടെ 13 തസ്തികകള്‍ സൃഷ്ടിക്കാനാണ് മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് നഴ്‌സിംഗ് കോളേജുകളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍ തസ്തികകള്‍ ഓരോന്നു വീതമാണ് സൃഷ്ടിക്കുന്നത്. തിരുവനന്തപുരം നഴ്‌സിംഗ് കോളേജ്-അനക്‌സില്‍ 2 അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളും, ഒരു അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയും സൃഷ്ടിക്കും. നടപടിക്രമങ്ങള്‍ പാലിച്ച് എത്രയും വേഗം ഈ തസ്തികകളില്‍ നിയമനം നടത്തുമെന്നും മന്ത്രി പറഞ്ഞു.

നഴ്‌സിംഗ് വിദ്യാഭ്യാസ രംഗത്ത് ഈ സര്‍ക്കാരിന്റെ കാലത്ത് വലിയ മുന്നേറ്റമാണ് ഉണ്ടായത്. ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ മേഖലകളില്‍ മാത്രം കഴിഞ്ഞ വര്‍ഷം 1020 ബി.എസ്.സി. നഴ്സിംഗ് സീറ്റുകളാണ് പുതുതായി വര്‍ധിപ്പിച്ചത്. സര്‍ക്കാര്‍ മേഖലയില്‍ 400 സീറ്റുകള്‍, സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സിമെറ്റ് 420 സീറ്റുകള്‍, സീപാസ് 150 സീറ്റുകള്‍, കെയ്പ് 50 സീറ്റുകള്‍ എന്നിങ്ങനെയാണ് വര്‍ധിപ്പിച്ചത്. സര്‍ക്കാര്‍ മേഖലയില്‍ പുതുതായി ആരംഭിച്ച 6 നഴ്സിംഗ് കോളേജുകള്‍ക്കായി 79 തസ്തികകളും സൃഷ്ടിച്ചു. ഇത് കൂടാതെയാണ് പുതിയ തസ്തികകള്‍ സൃഷ്ടിച്ചത്.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ കാസര്‍ഗോഡ്, വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളില്‍ 60 സീറ്റ് വീതമുള്ള പുതിയ നഴ്സിംഗ് കോളേജുകളും തിരുവനന്തപുരം സര്‍ക്കാര്‍ നഴ്സിംഗ് കോളേജിനോട് അനുബന്ധിച്ച് 100 സീറ്റുള്ള ഒരു അധിക ബാച്ച് ജനറല്‍ ആശുപത്രി ക്യാമ്പസിലെ പുതിയ ബ്ലോക്കിലും കോളേജുകള്‍ ആരംഭിച്ചു. ആരോഗ്യ വകുപ്പിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള സിമെറ്റിന്റെ കീഴില്‍ നെയ്യാറ്റിന്‍കര, വര്‍ക്കല, കോന്നി, നൂറനാട്, ധര്‍മ്മടം, തളിപ്പറമ്പ്, താനൂര്‍ എന്നിവടങ്ങളില്‍ 60 സീറ്റ് വീതമുള്ള നഴ്‌സിംഗ് കോളേജുകളും ആരംഭിച്ചു.