ഭീതിയുടെ 'ടോറസ്': ഹൈവേ കമ്പനി ലോറികൾ സ്കൂൾ കുട്ടികളുടെ ജീവനെടുക്കും? മേമുണ്ടയിൽ രക്ഷിതാക്കളുടെ പ്രതിഷേധം; പോലീസിൽ പരാതി

Keralanewsmedia

ഭീതിയുടെ 'ടോറസ്': ഹൈവേ കമ്പനി ലോറികൾ സ്കൂൾ കുട്ടികളുടെ ജീവനെടുക്കും? മേമുണ്ടയിൽ രക്ഷിതാക്കളുടെ പ്രതിഷേധം; പോലീസിൽ പരാതി

ഭീതിയുടെ 'ടോറസ്': ഹൈവേ കമ്പനി ലോറികൾ സ്കൂൾ കുട്ടികളുടെ ജീവനെടുക്കും? മേമുണ്ടയിൽ രക്ഷിതാക്കളുടെ പ്രതിഷേധം; പോലീസിൽ പരാതി

​വടകര:ദേശീയപാതയുടെ വികസനം വേഗത്തിലാകുമ്പോൾ, ചെമ്മരത്തൂരിൽനിന്ന് മണ്ണെടുത്ത് കുതിക്കുന്ന വാഗാഡ് കമ്പനിയുടെ ഭീമൻ ടോറസ് ലോറികൾ വടകര-ചെമ്മരത്തൂർ റൂട്ടിൽ സാധാരണ ജനജീവിതത്തിന് ഭീഷണിയാവുന്നു. രാവിലെ സ്കൂളിലേക്ക് പോകുന്ന വിദ്യാർഥികൾക്ക് നേരെയാണ് ഈ 'മരണപ്പാച്ചിൽ'. നിയമം ലംഘിച്ച് ചീറിപ്പായുന്ന ലോറികൾ കാരണം മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ പരിസരം അപകടമേഖലയായി മാറിയിരിക്കുകയാണ്.

​ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി മേമുണ്ട നിവാസികൾ.

​രാവിലെ 8 മണി മുതൽ ടോറസുകളുടെ പ്രവാഹം തുടങ്ങുന്നതോടെ മേമുണ്ട ടൗൺ അക്ഷരാർത്ഥത്തിൽ സ്തംഭിക്കും. റോഡുകൾ തകർന്ന്, പൊടിപടലങ്ങൾ ഉയർത്തിക്കൊണ്ടുള്ള ലോറികളുടെ യാത്ര കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനക്കാർക്കും ദുരിതമാണ്.

​നിയമം കാറ്റിൽ പറത്തി: രാവിലെ 10 മണിക്ക് മുൻപും, വൈകുന്നേരം 4 മണിക്ക് ശേഷവും സ്കൂൾ പരിസരങ്ങളിൽ ടിപ്പർ ലോറികൾ ഓടിക്കാൻ പാടില്ലെന്ന നിയമം നിലവിലുണ്ട്. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഈ നിയമം വാഗാഡ് കമ്പനി പൂർണ്ണമായും ലംഘിക്കുകയാണ്. പരീക്ഷാ സമയമായതിനാൽ നേരം വൈകിയിറങ്ങുന്ന വിദ്യാർഥികളെയും വൈകുന്നേരം വീട്ടിലേക്ക് മടങ്ങുന്ന കുട്ടികളെയുമാണ് ലോബികളുടെ ഈ അമിതവേഗം നേരിട്ട് ബാധിക്കുന്നത്.

​അപകടം അടുത്തെത്തി: രക്ഷിതാക്കളുടെ പ്രതിഷേധം

​കഴിഞ്ഞ ദിവസം സ്കൂളിന് സമീപം ഒരു വിദ്യാർഥി തലനാരിഴയ്ക്ക് രക്ഷപ്പെട്ട സംഭവം രക്ഷിതാക്കൾക്കിടയിൽ കടുത്ത രോഷമുണ്ടാക്കി. 'ഇവിടെ ഒരു ജീവൻ പൊലിയാതെ ഇനിയൊരു നടപടി ഉണ്ടാവില്ലേ?' എന്ന് രക്ഷിതാക്കൾ ചോദ്യമുയർത്തുന്നു. കുട്ടികളെ സ്കൂളിലാക്കാൻ വരുന്ന മാതാപിതാക്കൾ ടൗണിൽ തടിച്ച് കൂടി പ്രതിഷേധിച്ചു.

​തുടർന്ന്, മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ അധികൃതർ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വടകര പോലീസിൽ രേഖാമൂലം പരാതി നൽകി. ലോറികളുടെ സമയനിയന്ത്രണം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പോലീസ് ഉടൻ ഇടപെടണം എന്നാണ് പരാതിയിലെ പ്രധാന ആവശ്യം.

​വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാനും, നിയമം ലംഘിക്കുന്ന ഡ്രൈവർമാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനും അധികൃതർ തയ്യാറാ വണമെന്നാണ് പൊതുവെ ഉള്ള അഭിപ്രായം.