പുനലൂർ ചന്ദ്രൻ അന്തരിച്ചു*

റിപ്പോർട്ട്‌ : സ്വന്തം ലേഖകൻ

പുനലൂർ ചന്ദ്രൻ അന്തരിച്ചു*

*പുനലൂർ ചന്ദ്രൻ അന്തരിച്ചു*

*പുനലൂർ*

ഹരിപ്പാട് നങ്ങാര്‍കുളങ്ങര, കാര്‍ത്തികപ്പള്ളി, കാട്ടില്‍ കൊട്ടാരത്തില്‍, ഗോപാലപിള്ളയുടേയും പാര്‍വ്വതി അമ്മയുടേയും മകനായി 1944 സെപ്തംബര്‍ 11 ന് ജനിച്ചു. സ്ഥിരതാമസം പുനലൂരില്‍. പുനലൂര്‍ ഗവണ്‍മെന്‍റ് ഹൈസ്കൂളിലും, ഇംഗ്ലീഷ് ഹൈസ്കൂളിലും, കൊല്ലം എസ്.എന്‍ കോളേജിലുമായി ഡിഗ്രി പൂര്‍ത്തിയാക്കി.

പത്രപ്രവര്‍ത്തനരംഗം

1964 മുതല്‍ കേരളദ്ധ്വനി, കേരളഭൂഷണം, പൗരദ്ധ്വനി എന്നീ ദിനപ്പത്രങ്ങളില്‍ പത്രാധിപരായി പ്രവര്‍ത്തിച്ചു. 1970-ല്‍ കൊല്ലത്തു നിന്നും പ്രസിദ്ധീകരിച്ചിരുന്ന ജനശബ്ദം ദിനപ്പത്രത്തിന്‍റെ തിരുവനന്തപുരം സ്റ്റാഫ് പ്രതിനിധിയായി ചുമതലയേറ്റു. 1971-ല്‍ കേരള സ്റ്റേറ്റ് പ്രസ്സ് അക്രഡിറ്റേഷന്‍ ഗവണ്‍മെന്‍റ് നല്‍കി. 1970 മുതല്‍ 14 വര്‍ഷം കേരള നിയമസഭാസമ്മേളനം ജനശബ്ദത്തിനുവേണ്ടി റിപ്പോര്‍ട്ടിംഗും നിയമസഭാവലോകനങ്ങളും എഴുതി തുടങ്ങി. 1965-ല്‍ പുനലൂരില്‍ നിന്നും ആദ്യമായി കേരള മനോരമ വാരിക പ്രസിദ്ധീകരിച്ച് പൊതുരംഗത്തും, തൊഴിലാളി രാഷ്ട്രീയ രംഗത്തും പ്രവര്‍ത്തനം തുടങ്ങി.

1964-ല്‍ കേരള കോണ്‍ഗ്രസ് ജന്മംകൊണ്ടപ്പോള്‍ പുനലൂരിലെ ആദ്യകാല നേതാക്കളില്‍ ഒരാളായിരുന്നു പുനലൂര്‍ചന്ദ്രന്‍. കേരള കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. 1968-ല്‍ ഇന്ത്യയില്‍, മദ്രാസ്സില്‍ നടന്ന ഇന്‍റര്‍നാഷണല്‍ ട്രേഡ് ആന്‍റ് ഇന്‍ഡസ്ട്രീയല്‍ ഫെയര്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കേരളത്തില്‍ നിന്നും എത്തിയ പത്രപ്രവര്‍ത്തകരില്‍ പുനലൂര്‍ ചന്ദ്രനും ഉള്‍പ്പെട്ടിരുന്നു.

ലക്ഷ്യഭൂമിവീക്കിലി ചീഫ് എഡിറ്റര്‍, ദേശീയ ശബ്ദം വീക്കിലി എഡിറ്റര്‍, ജനസ്വരം വീക്കിലി എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 31 വര്‍ഷം പത്രപ്രവര്‍ത്തനം നടത്തി.

തൊഴിലാളിരംഗത്ത്

മുന്‍ മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയുടെ നിര്‍ദ്ദേശ പ്രകാരം തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ച് ശക്തരാക്കാന്‍ തുടങ്ങി. കേരള ട്രേഡ്യൂണിയന്‍ കോണ്‍ഗ്രസ്സിന്‍റെ (കെ.റ്റി.യു.സി (ബി)) നേതൃത്വത്തില്‍ ഓയില്‍പാം ഇന്‍ഡ്യാ റിഹാബിലിറ്റേഷന്‍ പ്ലാന്‍റേഷന്‍, ഫാമിംഗ് കോര്‍പ്പറേഷന്‍ ചാലിയക്കര എ.വി.റ്റി എസ്റ്റേറ്റ്, അമ്പനാര്‍ റ്റി.ആര്‍ & പ്രിയ എസ്റ്റേറ്റ് തുടങ്ങി ഇരുപതോളം എസ്റ്റേറ്റുകളിലെ യൂണിയനുകളുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. തുടര്‍ന്ന് പുനലൂര്‍ പേപ്പര്‍മില്‍ വര്‍ക്കേഴ്സ് യൂണിയന്‍, മെറീന ക്രിപ് ആന്‍ഡ് സോളിംഗ് ഫാക്ടറി വര്‍ക്കേഴ്സ്യൂണിയന്‍ തുടങ്ങിയവയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. പേപ്പര്‍മില്‍ തുറക്കുന്നതിനുള്ള അവസാന ചര്‍ച്ചയിലും പങ്കെടുത്തു.

1992-ല്‍ കോട്ടയത്തുവച്ചു നടന്ന കേരള ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ്സിന്‍റെ സംസ്ഥാന സമ്മേളനത്തില്‍ വച്ച് പുനലൂര്‍ ചന്ദ്രനെ എതിരില്ലാതെ സംസ്ഥാന ജനറല്‍ സെക്രട്ടറി (കെ.റ്റി.യു.സി (ബി)) തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന കെ.എസ്.ആര്‍.റ്റി.സി എം പാനല്‍ കണ്ടക്റ്റേഴ്സ് അസോസിയേഷന്‍ ജനറല്‍സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 2017 മുതല്‍ തൊഴില്‍ രംഗത്തും രാഷ്ട്രീയ രംഗത്തുനിന്നും പിന്‍മാറി.

ഗ്രന്ഥങ്ങള്‍

പുനലൂര്‍    

ചരിത്രത്തിന്‍റെ ഏടുകളിലൂടെ (ചരിത്രഗ്രന്ഥം)

പത്തനാപുരം താലൂക്ക് ചരിത്രത്തിന്‍റെ ഏടുകളിലൂടെ (ചരിത്രഗ്രന്ഥം)

വേണാടുരഹസ്യങ്ങള്‍ (ചരിത്രന്വേഷണ ഗ്രന്ഥം)

പുനലൂരിന്‍റെ സമഗ്ര വികസനപതിപ്പ് ലക്ഷ്യഭൂമി വാരികയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ചു.

സ്നേഹത്തിന്‍റെ ലില്ലിപ്പൂക്കള്‍ (നോവല്‍)

സ്നേഹിക്കാന്‍ പഠിച്ച മണ്ടിപ്പെണ്ണ് (നോവല്‍)

നീലക്കടല്‍ (നോവല്‍)

സാഹിത്യഗ്രന്ഥങ്ങള്‍ പൗരദ്ധ്വനി പ്രസിദ്ധീകരിച്ചു.

പുരസ്കാരം

പുനലൂര്‍ മീഡിയ പുരസ്കാരം (2018-ല്‍)

ഗാന്ധിഭവന്‍ പുരസ്കാരം (2014-ല്‍)

സി.കെ.സദാശിവന്‍ സ്മാരക പത്രപ്രവര്‍ത്തക പുരസ്കാരം (2017-ല്‍)

കുടുംബം

കൊട്ടാരക്കര ഓടനാവട്ടത്ത് അമ്പലത്തുംകാല മംഗലത്ത് രുഗ്മിണി അമ്മയാണ് സഹധര്‍മ്മിണി. മൂന്ന് ആണ്‍ മക്കള്‍. ഹരി കൊട്ടാരത്തില്‍, ശ്രീകുമാര്‍, ഗിരീഷ്കുമാര്‍.മരുമക്കൾ-ദീപാ ഹരികുമാർ, ബിന്ദുശ്രീകുമാർ, മീനുഗിരീഷ്.

സംസ്ക്കാര ചടങ്ങുകൾ നാളെ ഉച്ചക്ക് വീട്ടുവളപ്പിൽ..