*ശ്രീലങ്കയെ വിറപ്പിച്ച് 'ഡിറ്റ് വാ' ചുഴലിക്കാറ്റ്; ഇന്ത്യയുടെ സഹായം തേടി ലങ്കൻ സർക്കാർ*
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
*ശ്രീലങ്കയെ വിറപ്പിച്ച് 'ഡിറ്റ് വാ' ചുഴലിക്കാറ്റ്; ഇന്ത്യയുടെ സഹായം തേടി ലങ്കൻ സർക്കാർ* കൊളംബോ: ശ്രീലങ്കയെ കണ്ണീരിലാഴ്ത്തി കനത്ത നാശം വിതയ്ക്കുന്ന ‘ഡിറ്റ് വാ’ ചുഴലിക്കാറ്റിനെ നേരിടാൻ ഇന്ത്യയുടെ സഹായം തേടി ലങ്കൻ സർക്കാർ. രക്ഷാദൗത്യത്തിനായി ഇന്ത്യൻ യുദ്ധക്കപ്പൽ ഐ എൻ എസ് വിക്രാന്തിന്‍റെയടക്കം സഹായം ലങ്കൻ സർക്കാർ തേടി. ‘ഡിറ്റ് വാ’ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ശ്രീലങ്കയിൽ റെക്കോഡ് മഴയാണ് അനുഭവപ്പെടുന്നത്. എല്ലാ നദികളിലും ജലനിരപ്പ് ഉയർന്നതോടെ മഹാ ദുരന്തത്തെയാണ് രാജ്യം മുന്നിൽ കാണുന്നത്. 50 ലധികം മരണം ഇതിനകം സംഭവിച്ചെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നിരവധി പേരെ കാണാതായിട്ടുണ്ട്. ലങ്കൻ സർക്കാർ സഹായം തേടി ഇന്ത്യൻ ഹൈക്കമ്മീഷന് കത്ത് നൽകിയതിനു പിന്നാലെ രക്ഷാദൗത്യത്തിന്‍റെ ഭാഗമാകാമെന്ന് ഇന്ത്യ അറിയിച്ചു. ഐഎൻഎസ് വിക്രാന്ത് അടക്കം ഇന്ത്യ വിട്ടുനൽകിയിട്ടുണ്ട്. നിലവിൽ ഐഎൻഎസ് വിക്രാന്ത് ലങ്കൻ തീരത്ത് നങ്കൂരമിട്ടിരിക്കുകയാണ്. കൊളംബോയിലേക്കുള്ള വിമാന സർവീസ് തിരുവനന്തപുരത്തേക്കോ കൊച്ചിയിലേക്കോ തിരിച്ചുവിടാനും ലങ്കൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഡിറ്റ് വാ ചുഴലിക്കാറ്റിൻ്റെ സ്വാധീനത്താൽ തമിഴ്നാട്ടിലും ശക്തമായ മഴയാണ് ലഭിക്കുന്നത്. 4 ജില്ലകളിൽ റെഡ് അലർട്ടും 6 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. തമിഴ്നാട് - ആന്ധ്രാ - പുതുച്ചേരി തീരങ്ങളിൽ അതിജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്













