കർണാടകയിൽ ശിവഗിരി മഠം ശാഖ തുടങ്ങുന്നതിന് അഞ്ച് ഏക്കർ ഭൂമി നൽകും. മഠം നിർദേശിക്കുന്ന പ്രകാരം മംഗളൂരുവിലോ ഉഡുപ്പിയിലോ ഭൂമി ലഭ്യമാക്കും : മുഖ്യമന്ത്രി സിദ്ധരാമയ്യ
Keralanewsmedia
മംഗളൂരു: കർണാടകയിൽ വർക്കലശിവഗിരി മഠം ശാഖ തുടങ്ങുന്നതിന് അഞ്ച് ഏക്കർ ഭൂമി നൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. മഠം നിർദേശിക്കുന്ന പ്രകാരം മംഗളൂരുവിലോ ഉഡുപ്പിയിലോ ഭൂമി ലഭ്യമാക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.മംഗളൂരു സർവകലാശാലയിൽ ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും തമ്മിലുള്ള ചരിത്രപരമായ സംവാദത്തിന്റെ ശതാബ്ദി ആഘോഷങ്ങൾ, ഗുരുവിന്റെ മഹാസമാധിയുടെ ശതാബ്ദി, സർവമത സമ്മേളനം, യതിപൂജ പരിപാടി എന്നിവ ഉൾക്കൊള്ളുന്ന "ശതമാനന്ദ പ്രസ്ഥാനം” ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഠം ആവശ്യപ്പെടുന്നതുപോലെ അനുയോജ്യമായ ഭൂമി തിരിച്ചറിയാൻ ബി.കെ. ഹരിപ്രസാദിനെയും മറ്റ്നേതാക്കളെയും ചുമതലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി, നിയമസഭാ സ്‌പീക്കർ യു.ടി ഖാദർ, ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര, മന്ത്രിമാരായ ദിനേശ് ഗുണ്ടു റാവു, സമീർ അഹമ്മദ് ഖാൻ, സതീഷ് ജാർക്കിഹോളി, മുൻ കേന്ദ്രമന്ത്രി ബി. ജനാർദ്ദന പൂജാരി, ശിവഗിരിമഠത്തിലെ ജ്ഞാനതീർത്ഥ സ്വാമിജി, ബി.കെ. ഹരിപ്രസാദ്, മറ്റ് നിരവധി നേതാക്കൾ എന്നിവർ പങ്കെടുത്തു.













