വിദ്യാദേവതാ സന്നിധിയില്‍ആദ്യാക്ഷരം കുറിക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍

റിപ്പോട്ട്‌ :സജീവ് ഗോപാലൻ

വിദ്യാദേവതാ സന്നിധിയില്‍ആദ്യാക്ഷരം കുറിക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍

വിദ്യാദേവതാ സന്നിധിയില്‍ആദ്യാക്ഷരം കുറിക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍

ശിവഗിരി : ആദ്യാക്ഷരം കുറിക്കുവാന്‍ നാളെ (02.10.2025) പുലര്‍ച്ചെ മുതല്‍ വിദ്യാദേവതയുടെ സന്നിധിയില്‍ നൂറുകണക്കിനു കുരുന്നുകളെ എത്തിക്കും. ശിവഗിരിയിലെത്തി ശാരദാദേവിയുടെ ചാരത്തു തങ്ങളുടെ മക്കള്‍ക്ക് വിദ്യാരംഭം നടത്തണമെന്നുളളത് ഏവരുടേയും ആഗ്രഹമാണ്. ഇന്നലെ മുതല്‍ ശിവഗിരിയിലും വര്‍ക്കലയുടെ പ്രാന്തപ്രദേശങ്ങളിലും സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നുമൊക്കെ കുഞ്ഞുങ്ങളുമായി എത്തി താമസിക്കുന്നവരും ഉണ്ട്. ശിവഗിരിയില്‍ ഇതിനായി വിപുലമായ ഒരുക്കങ്ങള്‍ ചെയ്തു കഴിഞ്ഞു. വഴിപാടു കൗണ്ടറില്‍ തിരക്കൊഴിവാക്കുന്നതിനായി കൂടുതല്‍ ജീവനക്കാരെ നിയോഗിക്കും. മഠം വക ബുക്ക് സ്റ്റാളിനു മുന്നില്‍ കൊടിമരത്തിനു സമീപവും തീര്‍ത്ഥാടന ഓഡിറ്റോറിയത്തിനു പിന്നിലും ശങ്കരാനന്ദ നിലയത്തിനു സമീപ പ്രദേശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. കുഞ്ഞുങ്ങളുമായി എത്തുന്ന മാതാപിതാക്കള്‍ക്ക് വിശ്രമ സൗകര്യവും ഉണ്ടായിരിക്കും. പ്രത്യേക വോളണ്ടിയേഴ്സ് ഉളളതിനാല്‍ ആര്‍ക്കും യാതൊരുവിധ ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുകയില്ല.

ശിവഗിരിമഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, ട്രഷറര്‍ ശാരദാനന്ദ സ്വാമി തുടങ്ങിയവര്‍ക്കൊപ്പം ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങളും മറ്റു സന്യാസി ശ്രേഷ്ഠരും കുഞ്ഞുങ്ങള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കും. പര്‍ണ്ണശാലയിലും വൈദികമഠത്തിലും ബോധാനന്ദ സ്വാമി പീഠത്തിലും മഹാസമാധി സന്നിധിയിലും തിരക്കനുഭവപ്പെടാതെയുളള ദര്‍ശന ക്രമീകരണങ്ങളും ഉണ്ടാകും. ശാരദാമഠത്തിലെ വഴിപാടുകള്‍ക്ക് പ്രസാദമായി പൂജിച്ച പേനയാകും ലഭിക്കും.

വിദ്യാരംഭം സംബന്ധിച്ചുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ശിവഗിരി മഠം പി.ആര്‍.ഒ. ഇ.എം. സോമനാഥന്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് : 9447551499.