നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. കണ്ണൂരിൽ 14 ഇടത്ത് എൽഡിഎഫിന് വിജയം. ആന്തൂരിൽ 5, കണ്ണപുരത്ത് 6 വാർഡുകളിലും സിപിഎമ്മിന് എതിരില്ല
Keralanewsmedia:online
കണ്ണൂർ: തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ 14 ഇടത്ത് എൽഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെയാണ് ചിത്രം തെളിഞ്ഞത്. ആന്തൂർ നഗരസഭയിൽ 5 ഡിവിഷനിലും, കണ്ണപുരം, മലപ്പട്ടം പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് സിപിഎം സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചത്.
കണ്ണപുരം പഞ്ചായത്തിൽ 6 വാർഡുകളിലും മലപ്പട്ടം പഞ്ചായത്തിലെ മൂന്നു വാർഡുകളിലുമാണ് സിപിഎം സ്ഥാനാർത്ഥികൾ എതിരാളികളില്ലാത്തതിനാൽ തെരഞ്ഞെടുക്കപ്പെട്ടത്.ആന്തൂരിൽ 2015 ൽ 14 വാർഡുകളിൽ എൽഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ തവണ 7 വാർഡുകളിലാണ് എൽഡിഎഫ് എതിരില്ലാതെ വിജയിച്ചത്.ആന്തൂർ നഗരസഭയിലെ തളിയിൽ, കോടല്ലൂർ വാർഡുകളിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ പത്രിക പുനർസൂക്ഷ്മപരിശോധനയിൽ തള്ളി. സിപിഎമ്മുകാർ തട്ടിക്കൊണ്ടു പോയി എന്ന് കോൺഗ്രസുകാർ ആരോപിച്ച അഞ്ചാംപീടികയിലെ യുഡിഎഫ് സ്ഥാനാർത്ഥി ലിവ്യ വരണാധികാരിക്ക് മുമ്പിൽ ഹാജരായി പത്രിക പിൻവലിച്ചു.
രണ്ടു വാർഡുകളിൽ നേരത്തെ എൽഡിഎഫ് എതിരില്ലാതെ വിജയിച്ചിരുന്നു. ഇതോടെയാണ് ആന്തൂരിലെ എതിരില്ലാത്ത വിജയം 5 ആയി ഉയർന്നത്.













