തിരുവനന്തപുരം മെഡിക്കൽകോളേജിൽ സർജറി വിഭാഗം ഡോക്ടർമാരുടെ തലമുറകൾ സംഗമിച്ചു
റിപ്പോട്ട്:സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
തിരുവനന്തപുരം മെഡിക്കൽകോളേജിൽ സർജറി വിഭാഗം ഡോക്ടർമാരുടെ തലമുറകൾ സംഗമിച്ചു
* അവിസ്മരീണയ സംഗമത്തിന് തിരി തെളിയിച്ചത് 93 കാരനായ മുൻമേധാവി ഡോ ഒ എസ് മേനോൻ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിവിധ തറമുറകളിൽപെട്ട സർജന്മാരുടെ അപൂർവ സംഗമത്തിന് കോളേജ് മെഡിക്കൽകോളേജ് ഡയമണ്ട് ജൂബിലി ഓഡിറ്റോറിയം സാക്ഷിയായി. 1985 മുതൽ 1988 വരെ വകുപ്പ് മേധാവിയായിരുന്ന ഏറ്റവും മുതിർന്ന 93 വയസുകാരനായ പ്രൊഫസർ ഡോ ഒ എസ് മേനോൻ മുതൽ 2025-ൽ പഠനം പൂർത്തിയാക്കിയ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ ഉൾപ്പെടെ 250- ലധികം സർജന്മാർ ഈ അപൂർവ സംഗമത്തിൽ പങ്കാളികളായി. ഞായറാഴ്ചയാണ് സർജൻമാരുടെ സംഗമം നടന്നത്. കേരളത്തിനകത്തും പുറത്തു നിന്നും മാത്രമല്ല, വിദേശ രാജ്യങ്ങളിൽ നിന്നു പോലും ഡോക്ടർമാർ തങ്ങളുടെ ജീവിതം കരുപ്പിടിപ്പിച്ച മെഡിക്കൽ കോളേജിൻ്റെ നടുമുറ്റത്തെത്തിയപ്പോൾ ഏഴു പതിറ്റാണ്ടു മുമ്പുള്ള ഗൃഹാതുരത്വം പേറുന്ന ഓർമകളിലേയ്ക്ക് ഒരിക്കൽ കൂടി അവർ തിരിച്ചു പോയി. പഴയ കാല സ്മരണകൾ അയവിറക്കി കോളേജ് ക്യാമ്പസിനുള്ളിൽ ചുറ്റി നടക്കുമ്പോൾ പുതുതലമുറകളിൽപ്പെട്ടവരുടെ അനുഭവങ്ങളും അവർ ചോദിച്ചറിഞ്ഞു.
കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജായ ഇവിടെ സർജറി വിഭാഗം പ്രവർത്തനമാരംഭിക്കുന്നത് 1953-ലാണ്. തുടർന്ന് 1960-ൽ ബിരുദാനന്തര ബിരുദ കോഴ്സ് രണ്ടുസീറ്റുകളോടെ ആരംഭിച്ചു. പ്രസ്തുത വിഭാഗത്തിൽ 1953 മുതൽ സേവനമനുഷ്ഠിച്ചിട്ടുള്ള അധ്യാപകരുടേയും 1960 മുതൽ ബിരുദാനന്തര ബിരുദ പഠനം പൂർത്തിയാക്കിയ ഡോക്ടർമാരുടേയും സംഗമമാണ് നടന്നത്.
പ്രൊഫസർ ഡോ ഒ എസ് മേനോൻ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ കെ വി വിശ്വനാഥൻ , ജനറൽ സർജറി വിഭാഗം മേധാവി ഡോ എ നിസാറുദ്ദീൻ, ജനറൽ സർജറി വിഭാഗത്തിൽ ആദ്യകാല വകുപ്പു മേധാവികളായിരുന്ന ഡോ പി എ തോമസ്, ഡോ കെ എൻ വിജയൻ, ഡോ സെറീന മാത്യു, ഡോ ബി കെ മധുമോഹൻ, ഡോ സി കാർത്തികേയൻ എന്നിവരും പങ്കെടുത്തു. പ്രസ്തുത യോഗത്തിൽ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ പരമോന്നത പദവിയായ ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷനായി നിയമിതനായ സർജറി വിഭാഗത്തിൽ നിന്നുള്ള ആദ്യ ഡോക്ടറായ ഡോ കെ വി വിശ്വനാഥൻ, അസോസിയേഷൻ ഓഫ് സർജൻസ് ഓഫ് ഇന്ത്യയുടെ കേരളത്തിൽ നിന്നുള്ള ആദ്യത്തെ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോ സന്തോഷ് ജോൺ എബ്രഹാം എന്നിവരെ ആദരിച്ചു.
ഇതിനോടനുബന്ധിച്ച് ഹയാത്ത് റീജൻസി ഹോട്ടലിൽ വച്ച് ഹെഡ് ആൻ്റ് നെക്ക് ശസ്ത്രക്രിയകളിലുള്ള നൂതന ചികിത്സാ രീതികളെ സംബന്ധിച്ച് ഒരു തുടർ വിദ്യാഭ്യാസ പരിപാടിയും സംഘടിപ്പിക്കുകയുണ്ടായി. പ്രസ്തുത പരിപാടി മുംബൈ ടാറ്റാ മെമ്മോറിയൽ ആശുപത്രിയിലെ മുൻ ഡയറക്ടർ ഡോ അനിൽ ഡിക്രൂസ് ഉൾപ്പെടെ കേരളത്തിലെ പ്രഗത്ഭരായ ഡോക്ടർമാർ ക്യാൻസർ, ക്യാൻസറേതര രോഗങ്ങളെ സംബന്ധിച്ച് 30 ഓളം പ്രബന്ധങ്ങൾ അവതരിപ്പിക്കുകയാണ്ടായി. ട്രൈസർജ് 2025 (TRISURGE 2025) എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട ഗൃഹാതുരത്വം തുളുമ്പുന്ന പരിപാടിയുടെ ഓർഗനൈസിങ്ങ് ചെയർമാൻ ജനറൽ സർജറി വിഭാഗം വകുപ്പ് മേധാവി ഡോ എ നിസാറുദീനും സെക്രട്ടറി ഡോ ജോബി ജോണും ട്രഷറർ ഡോ ജയൻ സ്റ്റീഫനും ആയിരുന്നു. മറ്റ് അദ്ധ്യാപക, അനധ്യാപക ജീവനക്കാരുടെയും ബിരുദ ബിരുദാനന്തര വിദ്യാർത്ഥികളുടെയും പരിശ്രമവും പരിപാടി വൻ വിജയമാക്കാൻ വഴിയൊരുക്കി.
ചിത്രം: 1 തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം ഡോക്ടർമാരുടെ സംഗമം മുൻ വകുപ്പു മേധാവി ഡോ ഒ എസ് മേനോൻ ഉദ്ഘാടനം ചെയ്യുന്നു
2 വിവിധ തലമുറകളിൽ പെട്ട സർജറി ഡോക്ടർമാർ മെഡിക്കൽ കോളേജ് ഡയമണ്ട് ജൂബിലി ഓഡിറ്റോറിയത്തിൽ സംഗമിച്ചപ്പോൾ













