രാജ്യത്തെ വോട്ട് ചോര്‍ച്ച അന്വേഷിക്കണം; കള്ളവോട്ടിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരെ വെറുതെ വിടില്ല
റിപ്പോട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
തിരുവനന്തപുരം: രാജ്യത്തെ വോട്ട് ചോര്‍ച്ച അന്വേഷിക്കണം; കള്ളവോട്ടിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരെ വെറുതെ വിടില്ല: !!! കെ.സി.വേണുഗോപാല്‍ തിരുവനന്തപുരം: ജനാധിപത്യത്തെ അട്ടിമറിച്ച് ജയിക്കേണ്ട സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ കൂട്ടുനിന്ന് കള്ളവോട്ട് ചേര്‍ത്ത ഉദ്യോഗസ്ഥരെ വെറുതെ വിടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. വോട്ട് കൊള്ളയ്‌ക്കെതിരെ പോരാടുന്ന രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഫ്രീഡം ലൈറ്റ് നൈററ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ട് ചോര്‍ച്ചയില്‍ അന്വേഷണം വേണം. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. അപ്പോള്‍ തെളിവുകള്‍ എവിടെയെന്നായിരുന്നു ചോദ്യം. ഇപ്പോള്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് രാഹുല്‍ ഗാന്ധി വോട്ട് കൊള്ള പുറത്തു കൊണ്ടുവന്നത്. അത് ചര്‍ച്ച ചെയ്യാന്‍ തയ്യാറാണോയെന്ന് വേണുഗോപാല്‍ ചോദിച്ചു. ബിജെപിയുടെ ഏജന്റായി പ്രവര്‍ത്തിക്കാന്‍ ഇപ്പോഴത്തെ മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണര്‍ മുന്നോട്ട് വന്നാല്‍ എല്ലാ ബഹുമാനവും നിലനിര്‍ത്തി കോണ്‍ഗ്രസ് ആര്‍ജ്ജവത്തോടെ പറയുകയാണ് ആ പണി നടക്കില്ലെന്ന്. ചമ്പാരന്‍ സമരഭൂമിയിലൂടെ ഒരു രണ്ടാം സ്വാതന്ത്രസമരവുമായി രാഹുല്‍ ഗാന്ധി മുന്നോട്ട് പോകുകയാണ്. ജനാധിപത്യവിരുധ ശക്തികള്‍ക്കെതിരായി ജോഡോ യാത്രയ്ക്കും ന്യായ് യാത്രയ്ക്കും ശേഷം മൂന്നാമതൊരു യാത്രയ്ക്ക് രാഹുല്‍ ഗാന്ധി ബിഹാറില്‍ തുടക്കം കുറിക്കുകയാണ്. തെരഞ്ഞെടുപ്പ് ജയിക്കേണ്ടത് ജനങ്ങളുടെ വോട്ട് നേടിയാണ്. അല്ലാതെ കള്ളത്തരം കാണിച്ചിട്ടല്ലെന്ന് മോദിയും അമിത്ഷായും മനസിലാക്കുന്നതുവരെ ഈ പോരാട്ടം തുടരും. ധാര്‍മ്മികമായി അധികാരത്തില്‍ തുടരാന്‍ ബിജെപിക്ക് അവകാശമില്ലെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റ് എന്‍.ശക്തന്‍ അധ്യക്ഷത വഹിച്ചു. ദീപാദാസ് മുന്‍ഷി, കെ.മുരളീധരന്‍, എം എം.ഹസന്‍, വി.എസ്.ശിവകുമാര്‍, കെ.പി.ശ്രീകുമാര്‍, എം.വിന്‍സെന്റ്, എം ലിജു, ജി.സുബോധന്‍, ജി.എസ്.ബാബു, മര്യാപുരം ശ്രീകുമാര്‍, പാലോട് രവി, നെയ്യാറ്റിന്‍കര സനല്‍, കെ.മോഹന്‍ കുമാര്‍, ടി.ശരത് ചന്ദ്രപ്രസാദ്, വര്‍ക്കല കഹാര്‍, മണക്കാട് സുരേഷ്, എസ്.കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.













