ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽമുനമ്പം ജനതയുടെ റവന്യൂ അധികാരങ്ങൾ പുനസ്ഥാപിക്കണം: രാജീവ് ചന്ദ്രശേഖർ
Keralanewsmedia
പ്രസിദ്ധീകരണത്തിന്.....
മാരാർജി ഭവൻ
തിരുവനന്തപുരം
10- 10 - 25
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽമുനമ്പം ജനതയുടെ റവന്യൂ അധികാരങ്ങൾ പുനസ്ഥാപിക്കണം: രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ മുനമ്പം ജനതയുടെ റവന്യൂ അധികാരങ്ങൾ എത്രയും വേഗം പുനസ്ഥാപിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. ഹൈക്കോടതി വിധി സംസ്ഥാന സർക്കാരിനും വഖഫ് ബോർഡിനും വലിയ തിരിച്ചടിയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
1950 ൽ ഫാറൂഖ് കോളേജിന് ഇഷ്ടദാനമായി ലഭിച്ച വസ്തുവിനെ വഖഫ് ആയി കാണാനാവില്ല എന്ന് വിധിയിലൂടെ ഹൈകോടതി വ്യക്തമാക്കിയിരിക്കുകയാണ്. മുനമ്പം ജനതയുടെ വിഷയത്തിൽ തുടക്കം മുതൽ ബിജെപി സ്വീകരിച്ചിരിക്കുന്ന നിലപാട് ഇതാണ്. മുനമ്പത്ത് വഖഫ് ബോർഡിന് അവകാശമൊന്നുമില്ലെന്ന് കോടതി തീർപ്പുകൽപ്പിച്ച സാഹചര്യത്തിൽ ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ കമ്മീഷനും ഇനി പ്രസക്തിയില്ല. 69 വർഷങ്ങൾക്ക് മുമ്പ് മുനമ്പത്തുകാർക്ക് ലഭിച്ച ഭൂമി വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ച ഉടൻ വിട്ടു നൽകിയ സർക്കാർ നടപടി ന്യായീകരണമില്ലാത്തതാണ്.
പാവപ്പെട്ട മുനമ്പം ജനതയുടെ പ്രശ്നങ്ങൾക്ക് പരിഹാരമായി അവരുടെ ഭൂമിയുടെ മേലുള്ള റവന്യൂ അധികാരങ്ങൾ തിരിച്ചു കൊടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇനിയെങ്കിലും തയ്യാറാവണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ശബരിമല പോലൊരു പുണ്യഭൂമിയിൽ പോലും കൊള്ള നടത്തുന്ന രാഷ്ട്രീയം കേരളത്തിൽ ഇതാദ്യമാണെന്ന് എൻഡിഎ യോഗത്തിൽ സംസാരിക്കവേ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അഴിമതി, കൊള്ള, പ്രീണനം എന്നിവ മാത്രമാണ് കേരളത്തിൽ നടക്കുന്നത്. വർഷങ്ങളായുള്ള എൽഡിഎഫ് - യുഡിഎഫ് ഭരണത്തിൻ്റെ ഫലമായി രാജ്യത്ത് ഏറ്റവും കൂടുതൽ വിലക്കയറ്റമുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. രാജ്യത്ത് ഏറ്റവും ഉയർന്ന തൊഴിലില്ലായ്മയും കേരളത്തിലാണ്. ഇത് സംസ്ഥാനത്തെ യുവാക്കളുടെ ഭാവി ആശങ്കയിലാക്കിയിരിക്കുന്നു.
കേരളത്തിലെ ജനങ്ങൾക്ക് മതിയായിരിക്കുന്നു. നിലവിലെ രാഷ്ട്രീയ സംസ്കാരത്തിൽ ഒരു മാറ്റമാണ് അവർ ആവശ്യപ്പെടുന്നത്. വാഗ്ദാനങ്ങൾക്കും മുദ്രാവാക്യങ്ങൾക്കുമപ്പുറം വാക്കു പാലിക്കുന്നൊരു മുന്നണിയെയാണ് അവർക്കാവശ്യമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.













