രൂപയുമായുള്ള ഒമാനി റിയാലിന്റെ വിനിമയ നിരക്ക് സർവകാല റെക്കോഡിൽ. ഒരു ഒമാനി റിയാലിന് 232 ഇന്ത്യൻ രൂപ, പ്രവാസികൾക്ക് നേട്ടം
Keralanewsmedia
രൂപയുമായുള്ള ഒമാനി റിയാലിന്റെ വിനിമയ നിരക്ക് സർവകാല റെക്കോഡിൽ. ഒരു ഒമാനി റിയാലിന് 232 ഇന്ത്യൻ രൂപ, പ്രവാസികൾക്ക് നേട്ടം
ഒരു ഒമാനി റിയാലിന് 232 ഇന്ത്യൻ രൂപ എന്ന നിരക്കാണ് ഉച്ചയോടെ രേഖപ്പെടുത്തിയത്. രാവിലെ 230 ആയിരുന്നതിനിടെ മണിക്കൂറുകൾക്കകം ഉണ്ടായ കുതിച്ചുചാട്ടമാണ് പ്രവാസികൾക്ക് അപ്രതീക്ഷിതമായ ആഘോഷവാർത്തയായി മാറിയത്.
രൂപയുടെ തകർച്ചയ്ക്ക് മൂന്നു പ്രധാന കാരണങ്ങളാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യ-അമേരിക്ക വ്യാപാരകരാറിൽ നിലനിൽക്കുന്ന അനിശ്ചിതത്വം വിപണിയിൽ തരംഗം സൃഷ്ടിച്ചു.സാധാരണ രൂപയുടെ ഇടിവ് തടയാൻ ഫോറക്സ് മാർക്കറ്റിൽ ഇടപെടുന്ന ആർ.ബി.ഐയുടെ ഇടപെടൽ വെള്ളിയാഴ്ച അഭാവമായിരുന്നു. കൂടാതെ, രണ്ട് ദശാബ്ദങ്ങൾക്ക് ശേഷമുള്ള ജപ്പാൻ ബാങ്കിന്റെ പലിശനിരക്ക് വർധനയും ആഗോള തലത്തിൽ നിക്ഷേപ ചലനങ്ങൾക്ക് കാരണമായി.വികസ്വര വിപണികളിൽനിന്നുള്ള നിക്ഷേപം തിരിച്ചുപോകുന്നതോടെ ഇന്ത്യ പോലുള്ള രാജ്യങ്ങളുടെ കറൻസി നേരിട്ട് സമ്മർദ്ദത്തിലായി. ഈ വർഷം മാത്രം നാലര ശതമാനത്തോളം രൂപയുടെ മൂല്യം ഇടിഞ്ഞതായി വിദഗ്‌ധർ പറയുന്നു.
ഒമാനിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ കാഴ്ചപ്പാടിൽ, ഇപ്പോഴത്തെ നിരക്ക് വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. നാട്ടിലേക്ക് അയക്കുന്ന ഓരോ റിയാലിനും മുൻപത്തേക്കാൾ കൂടുതൽ രൂപ ലഭിക്കുന്ന സാഹചര്യമാണ് പ്രവാസികൾക്ക് താൽക്കാലിക ആശ്വാസമാകുന്നത്.













