കാഞ്ഞിരപ്പള്ളിയിൽ ത്രികോണപ്പോര് മുറുകുന്നു; ഇടതിനും വലതിനും വെല്ലുവിളിയായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ
കേരള ന്യൂസ് മീഡിയ
റിപ്പോർട്ട് സജി ജോർജ് വട്ടപ്പാറ
കാഞ്ഞിരപ്പള്ളിയിൽ ത്രികോണപ്പോര് മുറുകുന്നു; ഇടതിനും വലതിനും വെല്ലുവിളിയായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ
കാഞ്ഞിരപ്പള്ളി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി മണ്ഡലം കേരളം ഉറ്റുനോക്കുന്ന അതിശക്തമായ പോരാട്ടഭൂമിയായി മാറുന്നു. എൻ.ഡി.എ സ്ഥാനാർത്ഥിയായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ രംഗത്തിറങ്ങിയതോടെ, എൽ.ഡി.എഫ് സ്ഥാനാർത്ഥിയും സിറ്റിംഗ് എം.എൽ.എയുമായ ഡോ. എൻ. ജയരാജിനും യു.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫസർ റോണി കെ. ബേബിക്കും പോരാട്ടം കടുപ്പമേറിയതായിരിക്കുകയാണ്.
1977-ൽ അടിയന്തരാവസ്ഥക്കാലത്ത് വിദ്യാർത്ഥി ജനതയിലൂടെ പൊതുരംഗത്തെത്തിയ ജോർജ് കുര്യൻ, 1980-ൽ ബി.ജെ.പി രൂപീകൃതമായ കാലം മുതൽ പാർട്ടിയുടെ കരുത്തുറ്റ സാന്നിധ്യമാണ്. ബി.എസ്.സി, എൽ.എൽ.ബി ബിരുദങ്ങളും ആർട്സിൽ ബിരുദാനന്തര ബിരുദവുമുള്ള അദ്ദേഹം മുമ്പ് കോട്ടയം, മൂവാറ്റുപുഴ ലോക്‌സഭാ മണ്ഡലങ്ങളിലും 2016-ൽ പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലും മത്സരിച്ച പരിചയവുമായാണ് ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽ എത്തുന്നത്. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ച് പതിനയ്യായിരത്തിലധികം വോട്ടുകൾ നേടിയ അദ്ദേഹത്തിന്, കേന്ദ്രമന്ത്രി എന്ന നിലയിലുള്ള സ്വാധീനം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ ക്യാമ്പ്.
മണ്ഡലത്തിലെ ക്രൈസ്തവ വോട്ടുകളിലും വികസന രാഷ്ട്രീയത്തിലും ഊന്നിയുള്ള അദ്ദേഹത്തിന്റെ പ്രചാരണം ഇടതു-വലതു മുന്നണികളുടെ ഉറച്ച വോട്ടുകളിൽ വിള്ളലുണ്ടാക്കുമോ എന്ന ആശങ്ക രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമാണ്.













