25 കോടി പോക്കറ്റിലാക്കിയ ഭാഗ്യശാലി കാണാമറയത്ത്; ആ ‘നെട്ടൂര്‍ സ്വദേശി’ക്കായി കണ്ണിൽ എണ്ണയൊഴിച്ച് കാത്ത് മലയാളികൾ
റിപ്പോർട്ട് :ആദിത്യ വർമ്മ
25 കോടി പോക്കറ്റിലാക്കിയ ഭാഗ്യശാലി കാണാമറയത്ത്; ആ ‘നെട്ടൂര്‍ സ്വദേശി’ക്കായി കണ്ണിൽ എണ്ണയൊഴിച്ച് കാത്ത് മലയാളികൾ
കൊച്ചി :കേരളം കാത്തിരുന്ന തിരുവോണം ബംപർ 25 കോടി അടിച്ച ആ ഭാഗ്യശാലി ഇപ്പോഴും കാണാമറയത്ത്. നാട് മുഴുവൻ, പ്രത്യേകിച്ച് നെട്ടൂർ പ്രദേശം, ഭാഗ്യശാലിക്ക് വേണ്ടിയുള്ള തീവ്രമായ തിരച്ചിലിലാണ്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ബംപർ നറുക്കെടുപ്പ് നടന്നത്. നെട്ടൂർ സ്വദേശിയായ ഏജന്റ് ലതീഷ് വഴിയാണ് ടിക്കറ്റ് വിറ്റുപോയത്. നെട്ടൂരിലെ ഭഗവതി ഏജൻസിയിൽ നിന്നാണ് ഈ ടിക്കറ്റ് എടുത്തത്. ഏജന്റായ ലതീഷ് ഏകദേശം 1200 ഓളം ടിക്കറ്റുകൾ എടുക്കുകയും, അവയെല്ലാം വിറ്റുപോവുകയും ചെയ്തിരുന്നുലതീഷ് മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ, ടിക്കറ്റ് എടുത്തത് ഒരു നെട്ടൂർ സ്വദേശിയാണെന്ന ചെറിയ സൂചന നൽകിയിരുന്നു. നറുക്കെടുപ്പിന് ശേഷം ഒരു സുഹൃത്ത് വിളിച്ച് തനിക്ക് സന്തോഷവാർത്തയുണ്ട് എന്ന് സൂചിപ്പിച്ചിരുന്നതായും അദ്ദേഹം പ്രതികരിച്ചിരുന്നു. എന്നാൽ, കൂടുതൽ വിവരങ്ങൾ ആരാഞ്ഞപ്പോൾ ലതീഷ് ഒഴിഞ്ഞു മാറിയതായാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തിന് ആളെ അറിയുമോ, അതോ അദ്ദേഹം പറയാത്തതാണോ എന്ന തരത്തിൽ നിരവധി സംശയങ്ങൾ നിലനിൽക്കുന്നു.ഭാഗ്യശാലിക്ക് ലഭിക്കുന്ന യഥാർത്ഥ സമ്മാനത്തുക എത്രയാണെന്ന കാര്യത്തിൽ വലിയ ആകാംഷ നിലനിന്നിരുന്നു. 25 കോടിയിൽ ടാക്സുകൾ അടക്കമുള്ള കാര്യങ്ങൾ ഒഴിവാക്കിയാൽ, വിജയിക്ക് ഏകദേശം 13 കോടി രൂപയോളമാണ് ലഭിക്കുക. അതേസമയം, ടിക്കറ്റ് വിറ്റ ഏജന്റായ ലതീഷ് വലിയ സന്തോഷത്തിലാണ്. സമ്മാനത്തുകയുടെ 10% അതായത് രണ്ടര കോടി രൂപ ലതീഷിന് ലഭിക്കും. ഇത് സ്വപ്നം കാണാൻ പോലും സാധിക്കാത്ത ഒരു തുകയാണെന്നും, ഇനി തന്റെ ജീവിതം ഒരു രാജകീയമായിരിക്കും എന്നും അദ്ദേഹം തമാശ രൂപത്തിൽ സൂചിപ്പിച്ചിരുന്നു. ലതീഷിന്റെ കടയിൽ നിന്നും ടിക്കറ്റ് എടുത്ത ഒരാൾക്ക് സമ്മാനം അടിച്ചത് നെട്ടൂരുകാർക്കും ഭഗവതി ഏജൻസിക്കും വലിയ സന്തോഷം നൽകുന്ന കാര്യമാണ്.ഭാഗ്യശാലി ഇതുവരെ പുറത്തു വരാത്തതിന് പിന്നിൽ ഭയമാകാമെന്നാണ് വിലയിരുത്തൽ. മുൻപ് പലപ്പോഴും ലോട്ടറി അടിച്ച വ്യക്തികൾക്ക് മനസമാധാനം നഷ്ടപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. പലരും സഹായം അഭ്യർത്ഥിച്ച് തുടരെ ഫോൺ വിളിക്കുകയും വീടുകളിൽ വന്ന് സഹായങ്ങൾ ചോദിക്കുകയും ചെയ്യാറുണ്ട്. ഇതിനെ തുടർന്ന് പല ഭാഗ്യശാലികൾക്കും സ്വന്തം വീട്ടിൽ നിന്ന് മാറി നിൽക്കേണ്ട അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. ഇത്തരം ഒരു ഘട്ടത്തിലേക്ക് കടക്കുമോ എന്ന ഭയം കൊണ്ടാകാം ടിക്കറ്റ് അടിച്ച വ്യക്തി ഇപ്പോൾ പുറത്തു വരാത്തതെന്നാണ് നിലവിലെ നിഗമനം.രണ്ട് മാസം മുൻപ് ഇതേ ഭഗവതി ഏജൻസിയിൽ നിന്ന് വിറ്റ ഒരു കോടി രൂപയുടെ ലോട്ടറി ടിക്കറ്റിന്റെ ഭാഗ്യശാലിയെയും നിലവിൽ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈ ഭാഗ്യശാലിയും അതുപോലെ കാലങ്ങളോളം ആരാണെന്ന് അറിയാതെ മുന്നോട്ട് പോകുമോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്. എന്തായാലും, ഉടൻ തന്നെ ഭാഗ്യശാലി ആരാണെന്ന് മനസ്സിലാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് നെട്ടൂരുകാർ ഉൾപ്പെടെ കേരളം മുഴുവൻ.













