തകർന്നടിഞ്ഞ് പാകിസ്ഥാൻ വനിതാ ലോകകപ്പിൽ ഇന്ത്യക്ക് 88 റൺസ് വിജയം
Keralanewsmedia
തകർന്നടിഞ്ഞ് പാകിസ്ഥാൻ വനിതാ ലോകകപ്പിൽ ഇന്ത്യക്ക് 88 റൺസ് വിജയം
വനിതാ ലോകകപ്പിൽ പാകിസ്ഥാനെ 88 റൺസിന് തകർത്ത് ഇന്ത്യൻ വനിതകൾ. 248 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാൻ 159 റൺസിന് പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു. കൊളംബോയിൽ നടന്ന മത്സരത്തിൽ ഏഷ്യാ കപ്പിലെ പോലെ തുടർച്ചയായി ടോസ് വേളയിൽ ഇരു ടീമിന്റെയും ക്യാപ്റ്റന്മാർ തമ്മിൽ ഹസ്തദാനം നൽകിയിരുന്നില്ല.
ടോസ് നേടിയ പാകിസ്ഥാൻ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. വേഗത കുറഞ്ഞ പിച്ചിൽ സ്കോർ ചെയ്യുക ബുദ്ധിമുട്ടേറിയ കടമ്പയായിരുന്നു. ഒരു ബാറ്റർ പോലും അർധ ശതകം നേടാതെ ഇന്ത്യ 247 റൺസ് നേടുകയായിരുന്നു. 46 റൺസ് നേടിയ ഹർലീൻ ഡിയോളാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. റിച്ച ഘോഷിന്റെ (20 പന്തിൽ 35 റൺസ്) മിന്നും പ്രകടനമാണ് മെച്ചപ്പെട്ട് സ്കോർ നേടുന്നതിന് ഇന്ത്യയെ സഹായിച്ചത്.ഇന്ത്യക്കായി ക്രാന്തി ഗൗഡും ദീപ്തി ശർമയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. സ്നേഹ റാണ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. പാകിസ്ഥാന്റെ സിദ്ര അമീൻ (81) മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും മികച്ച കൂട്ടുകെട്ടുകൾ സൃഷ്ടിക്കാൻ സാധിച്ചില്ല. ലോകകപ്പിൽ തുടർച്ചയായ രണ്ടാം വിജയമാണ് ഇന്ത്യൻ വനിതകൾ സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ ശ്രീലങ്കയെ ഇന്ത്യ 59 റൺസിന് തകർത്തിരുന്നു.
അതേ സമയം ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ പാകിസ്ഥാൻ ഏഴ് വിക്കറ്റിന് തോൽക്കുകയും ചെയ്തിരുന്നു. തുടർച്ചയായി രണ്ടാം വിജയത്തോടെ ഇന്ത്യ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയും ചെയ്തു.













