പോലീസ് കസ്റ്റഡിയിലെടുത്തു

Keralam

പോലീസ്  കസ്റ്റഡിയിലെടുത്തു

*ആലപ്പുഴ ഹരിപ്പാടിന് സമീപം*

*പാഴ്സൽ ലോറി തടഞ്ഞ് 3.24 കോടി*

*തട്ടിയെടുത്ത കേസിൽ രണ്ട് പ്രതികൾ*

*കൂടി പൊലീസ് കസ്റ്റഡിയിൽ*

തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമത്തിൽ

നിന്നാണ് പ്രതികളെ സാഹസികമായി

പ്രത്യേക അന്വേഷണ സംഘം

പിടികൂടിയത്. പ്രതികളെ

പിടികൂടിയപ്പോൾ

തിരുട്ടുഗ്രാമത്തിലുള്ളവർ പൊലിസിനെ വളഞ്ഞെങ്കിലും പൊലീസ് പ്രതികളുമായി തന്നെ മടങ്ങി. പൊലീസ് വാഹനത്തെ തിരുട്ടുഗ്രാമവാസികൾ

വളയുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

ദിവസങ്ങളായി പൊലീസ് പ്രതികളുടെ പിന്നാലെ ആയിരുന്നു. തിരുട്ടുഗ്രാമമായ കൊല്ലിയത്ത് പ്രതികളിൽ ചിലരുണ്ടെന്ന സൂചനകൾ നേരത്തെ പിടിയിലായ പ്രതികളിൽ നിന്ന് കിട്ടിയിരുന്നു. ഒടുവിൽ തിരുട്ടു ഗ്രാമത്തിൽ കടന്നു തന്നെ രണ്ടു പ്രതികളെ പൊലീസ് പിടികൂടി. ഗ്രാമവാസികൾ പൊലീസിനെ തടഞ്ഞ് പ്രതികളെ മോചിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ഈ എതിർപ്പുകളെയൊക്കെ അതിജീവിച്ച് പൊലീസ് സംഘം പ്രതികളെ തിരുട്ടു ഗ്രാമത്തിന് പുറത്തെത്തിച്ചു. കവർച്ച സംഘത്തിലെ മറ്റൊരു പ്രതിയെ പുതുച്ചേരിയിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. ഇതോടെ കേസിൽ നാലുപേർ പിടിയിലായി.

ആലപ്പുഴ ഹരിപ്പാടിന് സമീപം

രാമപുരത്ത് വച്ച് കഴിഞ്ഞ മാസം

13നാണ് പാഴ്‌സൽ ലോറി തടഞ്ഞ്

മൂന്നു കോടി 24 ലക്ഷം രൂപ കവർന്നത്.

കോയമ്പത്തുരിൽ നിന്ന കൊല്ലത്തേക്കാണ് പണം

കൊണ്ടുപോയത്. ഈ കേസിൽ

തമിഴ്നാട് തിരുപ്പൂർ സ്വദേശികളായ

സുബാഷ് ചന്ദ്രബോസ്, തിരുകുമാർ

എന്നിവർ നേരത്തെ പിടിയിലായിരുന്നു.

ഇവരെ കസ്‌റ്റഡിയിൽ വാങ്ങിയ

ശേഷമാണ് പൊലീസ് മറ്റു പ്രതികളെ

തേടി തമിഴ്നാട്ടിൽ എത്തിയത്.

അന്വേഷണത്തിൽ തിരുട്ടു ഗ്രാമത്തിലെ

ചിലർക്ക് കവർച്ചയുമായി

ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. എട്ടു

പ്രതികളാണ് കവർച്ച സംഘത്തിൽ

ഉണ്ടായിരുന്നത്. പണം കൊണ്ടുവന്ന

വാഹനത്തിന്റെ റൂട്ട് മനസിലാക്കാൻ

സംഘം കവർച്ചയ്ക്കു രണ്ട് ദിവസം

മുൻപ് കൊല്ലത്തെത്തി. പിന്നീട് സംഘം കുറ്റാലത്തെ ലോഡ്‌ജിലാണ്

താമസിച്ചത്. പണം തട്ടാൻ

ഗൂഡാലോചന നടത്തിയത് തിരുപ്പൂർ

സതീഷ്, ദുരൈ അരസ് എന്നിവരാണ്.

മുഖ്യപ്രതികൾ തമിഴ്‌നാടിന്റെ അയൽ സംസ്ഥാനങ്ങളിലേക്ക് കടന്നതായി സംശയമുണ്ട്. പ്രതികൾ സഞ്ചരിച്ച വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച കാർ എറണാകുളത്തുള്ള ഒരാൾ വിറ്റതാണെന്ന് കണ്ടെത്തിയിരുന്നു. പൊലീസ് എന്ന വ്യാജേനയാണ് ലോറി തടഞ്ഞ് പണം കവർന്നത്. കൊല്ലം സ്വദേശിയായ അപ്പാസ് പാട്ടീലിന് കൈമാറാൻ കൊണ്ടുപോയ പണമാണ് തട്ടിയെടുത്തത്. കോയമ്പത്തൂരിൽ ഉള്ള ബന്ധു ബിസിനസ് ആവശ്യങ്ങൾക്ക് അയച്ച പണമായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.