*തദ്ദേശ തിരഞ്ഞെടുപ്പ്: ആയുധങ്ങൾ നവംബർ 19നകം സറണ്ടർ ചെയ്യണം- ജില്ലാ കലക്ടർ*
Keralanewsmedia
*PRESS RELEASE 17/11/2025 PART 2*
*തദ്ദേശ തിരഞ്ഞെടുപ്പ്: ആയുധങ്ങൾ നവംബർ 19നകം സറണ്ടർ ചെയ്യണം- ജില്ലാ കലക്ടർ*
തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എല്ലാ ആയുധ ലൈസന്‍സികളും കൈവശം സൂക്ഷിച്ചിട്ടുള്ള ആയുധങ്ങള്‍ നവംബർ 19നകം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളില്‍ സറണ്ടർ ചെയ്യണമെന്ന് ജില്ലാ കലക്ടർ എൻ ദേവിദാസ്. ആയുധങ്ങൾ സറണ്ടർ ചെയ്യുന്നതിൽ നിന്ന് ഇളവുകൾ ആവശ്യപ്പെട്ട് 37 അപേക്ഷകൾ ലഭിച്ചു. ഇവ പരിശോധിച്ച് വരികയാണ്. സ്വകാര്യ ഏജൻസികളെ ആയുധങ്ങൾ കൈവശംവയ്ക്കാൻ അനുവദിക്കില്ല. റൈഫിൾ അസോസിയേഷൻ, വിമുക്ത ഭടന്മാർ എന്നിവർ അവർ ജോലി ചെയുന്ന സ്ഥാപനങ്ങളുടെ സാക്ഷ്യപത്രം ഹാജരാക്കണം. പൊതുമേഖലാ/സ്വകാര്യ ബാങ്കുകളിലെ സുരക്ഷാ ജീവനക്കാർ ആയുധങ്ങൾ കൈവശം സൂക്ഷിക്കാൻ ബാങ്ക് മാനേജർമാരുടെ കത്ത് ഹാജരാക്കണം. ഇതിൽ ജോലിയുടെ സ്വഭാവം, ജീവനക്കാരെ നിയോഗിച്ചിരിക്കുന്ന സമയം, ആയുധം സൂക്ഷിക്കുന്ന സ്ഥലം-വ്യക്തിയുടെ വിശദാംശങ്ങൾ തുടങ്ങിയവ രേഖപ്പെടുത്തണം.
എ ഡി എം ജി നിർമൽ കുമാർ, പോലീസ് അസി. കമ്മിഷണർ പ്രദീപ്, കൊല്ലം റൂറൽ ഡി വൈ എസ് പി രവി സന്തോഷ്, ഡി എൽ ഒ എസ്. അരുൺകുമാർ, സൂപ്രണ്ട് നസീമ തുടങ്ങിയവർ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 3368/2025)
*തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികൾക്കും സംശയങ്ങൾക്കുമായി ഹെൽപ്പ് ഡെസ്ക്കുമായി ബന്ധപ്പെടാം: ജില്ലാ കലക്ടർ*
എല്ലാ രാഷ്ട്രീയപാർട്ടികളും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളും, അച്ചടിശാലാ ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പ് ലഘുലേഖകൾ പോസ്റ്ററുകൾ തുടങ്ങിയവ അച്ചടിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കണം എന്ന് ജില്ലാ കലക്ടർ എൻ ദേവിദാസ്. പെരുമാറ്റ ചട്ട നിരീക്ഷണ സമിതിയുടെ ചേംമ്പറിൽ ചേർന്ന യോഗത്തിൽ അധ്യക്ഷതവഹിക്കവേ രണ്ട് പരാതികൾ ലഭിച്ചെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. കൈകൊണ്ട് പകർത്തിയെഴുതുന്നതൊഴിച്ച്, എല്ലാ തിരഞ്ഞെടുപ്പ് ലഘുലേഖകളിലും പോസ്റ്ററുകളിലും നോട്ടീസുകളിലും അച്ചടിച്ച പ്രസ്സ് പ്രസാധകൻ എന്നിവരുടെ പേരും വിലാസവും മുൻപേജിൽ ഉണ്ടായിരിക്കണം. അതിൻ്റെ ഒരു പകർപ്പ് സഹിതം പ്രസ്സുടമ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അയക്കണം. അച്ചടിച്ച രേഖകളുടെ എണ്ണവും, ഈടാക്കിയ കൂലിയും മറ്റു ചിലവുകളും സംസ്ഥാന ഇലക്ഷൻ കമ്മീഷൻ നിർണ്ണയിച്ചിട്ടുള്ള ഫോമിൽ ഒപ്പ് വച്ച് രേഖപ്പെടുത്തണം. അച്ചടിച്ച രേഖകളും പ്രസ്സ് ഉടമകൾ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും സമർപ്പിക്കണം.
നിർമിത ബുദ്ധി ഉപയോഗിച്ചുള്ള ശബ്ദ-ദൃശ്യ-അച്ചടി മാധ്യമ പ്രചാരണ വസ്തുക്കളിൽ എ.ഐ ലേബൽ കൃത്യമായി രേഖപ്പെടുത്തണമെന്നും കലക്ടർ പറഞ്ഞു. തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികൾക്കും സംശയങ്ങൾക്കുമായി പൊതുജനങ്ങൾക്ക് ഹെൽപ്പ് ഡെസ്ക് വിനിയോഗിക്കാം. ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി സെക്രട്ടറിയാണ് ഹെൽപ്പ് ഡെസ്കിന്റെ നോഡൽ ഓഫീസർ, തദ്ദേശസ്വയംഭരണ വകുപ്പ് സീനിയർ സൂപ്രണ്ടിനാണ് ചുമതല. 9497780415, 9744552240 താത്കാലിക നമ്പറായ 0474-2794961 മുഖേന പരാതികളും സംശയങ്ങളും അറിയിക്കാം. ആൻ്റി ഡഫേസ്മെൻറ് സ്ക്വാഡിന് ഉത്തരവായെന്നും യോഗത്തിൽ അറിയിച്ചു. സമിതിയുടെ കൺവീനറായ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ സുബോധ്, അംഗങ്ങളായ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ബി ജയശ്രീ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൽ ഹേമന്ത് കുമാർ, ഹെൽപ്പ് ഡെസ്ക് നോഡൽ ഓഫീസർ ടി സുരേഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 3369/2025)
*സൗഹൃദ ക്രിക്കറ്റ് മത്സരം*
തീവ്ര വോട്ടർ പട്ടിക പുതുക്കൽ, തദ്ദേശ തിരഞ്ഞെടുപ്പിലെ ഹരിതചട്ടം, ലഹരി വിരുദ്ധ സന്ദേശം എന്നിവയിൽ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കൊല്ലം ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും എസ് ബി ഐ ഓഫീസേഴ്‌സ് അസോസിയേഷനും സംയുക്തമായി സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നു. ജില്ലാ കളക്ടേഴ്‌സ് ഇലവൻ, എസ് ബി ഐ ഓഫീസേഴ്‌സ് ഇലവൻ എന്നീ ടീമുകൾ തമ്മിലുള്ള മത്സരം നവംബർ 18 വൈകിട്ട് 7 മണിക്ക് അയത്തിൽ എം.എഫ്.ഐ.പി ടർഫിൽ നടക്കും. ജില്ലാ കലക്ടർ എൻ ദേവിദാസ് മത്സരം ഉദ്ഘാടനം ചെയ്യും.
(പി.ആര്‍.കെ നമ്പര്‍ 3370/2025)













