നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്ക് 20 വർഷം കഠിന തടവും അര ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ച് വിചാരണ കോടതി

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്ക് 20 വർഷം കഠിന തടവും അര ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ച് വിചാരണ കോടതി

കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച നടിയെ ആക്രമിച്ച കേസിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ ഒന്ന് മുതൽ ആറു വരെയുള്ള പ്രതികൾക്കുള്ള ശിക്ഷ വിധിച്ചു. എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം തടവാണ് കോടതി ശിക്ഷ വിധിച്ചത്. പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷാ വിധി പുറപ്പെടുവിച്ചത്. 50,000 രൂപ പി‍ഴയും ഒടുക്കണം. കൂട്ടബലാത്സംഗക്കുറ്റത്തിനാണ് 20 വർഷം തടവിന് കോടതി ശിക്ഷ വിധിച്ചത്.

പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധികം തടവ് അനുഭവിക്കേണ്ടി വരും. 357 പ്രകാരം 1 വർഷവും 366 പ്രകാരം 10 വർഷം തടവിനുമാണ് ശിക്ഷിച്ചത്. ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് IT ആക്ട് പ്രകാരം 3 വർഷം അധിക തടവിന് വിധിച്ചു. രണ്ടാം പ്രതി തെളിവ് നശിപ്പിച്ചതിന് അഞ്ച് വർഷം തടവ്. തടവിൽ കഴിഞ്ഞ കാലം കുറച്ച് ശിക്ഷ അനുഭവിച്ചാല്‍ മതിയാകും.

ഒന്നാം പ്രതിയായ പൾസർ സുനിക്ക് ഏഴ് വർഷം ആറ് മാസം 29 ദിവസമാണ് ജയിലില്‍ ക‍ഴിഞ്ഞത്. മാര്‍ട്ടിന്‍ ആന്‍റണി 5 വര്‍ഷം 21 ദിവസം, മണികണ്ഠന്‍ ബി 4വർഷം 8 മാസം 27 ദിവസം, വിജീഷ് വി പി 5 വർഷം 1 മാസം 15 ദിവസം, സലിം എച്ച് 1 വര്‍ഷം 11 മാസം 12 ദിവസം, പ്രദീപ് 3 വര്‍ഷം 3മാസം 28 ദിവസം എന്നിങ്ങനെയാണ് പ്രതികള്‍ ജയിലില്‍ ക‍ഴിഞ്ഞത്.