മദീനയ്ക്ക് സമീപം ബസ്സും ഇന്ധന ടാങ്കറും കൂട്ടിയിടിച്ച് 11 കുട്ടികൾ ഉൾപ്പെടെ 42 ഇന്ത്യൻ തീർത്ഥാടകർ മരണപ്പെട്ടു
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
ജിദ്ദ: മദീനയ്ക്ക് സമീപം വെച്ചുണ്ടായ റോഡപകടത്തിൽ ഉംറ തീർത്ഥാടകരായ 42 പേർ മരണപ്പെട്ടു.ബദർ, മദീന എന്നിവയ്ക്കിടയിലെ മുഫ്റഹാത്ത് എന്ന പ്രദേശത്ത് വെച്ച് ഞായറാഴ്ച ഇന്ത്യൻ സമയം അർദ്ധ രാത്രി ഒന്നരയോടെയായിരുന്നു മഹാദുരന്തം. മരണപ്പെട്ടവർ ഹൈദരാബാദിൽ നിന്നുള്ള തീർത്ഥാടകരാണ്.
മക്കയിലെ കർമങ്ങൾക്ക് ശേഷം മദീനാ സിയാറത്തിന് പോവുകയായിരുന്ന തീർത്ഥാടകരുടെ ബസ് ഇന്ധന ടാങ്കറുമായി കൂട്ടിയിടിക്കുകയും തൽക്ഷണം അഗ്നിയിൽ അമരുകയുമായിരുന്നു.
മൃതദേഹങ്ങൾ തിരിച്ചറിയാവാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണെന്ന് സൗദി സിവിൽഡിഫൻസ് അധികൃതർ അറിയിച്ചു.
മരണപ്പെട്ടവരുടെ വിസ, മറ്റു രേഖകൾ എന്നിവ സംബന്ധിച്ച് ഉംറ ഏജൻസിയും സൗദി അധികൃതരുമായി ബന്ധപ്പെട്ടുവരുന്നതായാണ് വിവരം.













