ഇന്നത്തെ വാർത്ത
റിപ്പോട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
പ്രഭാത വാർത്തകൾ 2025 സെപ്റ്റംബർ 01 തിങ്കൾ
ഇന്ത്യയും ചൈനയും എതിരാളികളല്ലെന്നും വികസന പങ്കാളികളായി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയിലെത്തിയെന്നും വ്യക്തമാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും സംയുക്ത പ്രസ്താവന ഇറക്കി. ഇരുവരുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷമാണ് പ്രസ്താവന ഇറക്കിയത്. ന്യായമായ വ്യാപാരം ഉറപ്പാക്കുന്നതിനും സഹകരണം ശക്തിപ്പെടുത്തുന്നതിനും യോജിച്ചു നില്‍ക്കുമെന്നും ഇന്ത്യയും ചൈനയും തീരുമാനിച്ചു. ഇന്ത്യ - ചൈന അതിര്‍ത്തിയില്‍ നിലവില്‍ ശാന്തമായ അന്തരീക്ഷമാണെന്നും ഇരുകൂട്ടരും വ്യക്തമാക്കി.
ഇന്ത്യ - ചൈന ചര്‍ച്ചകളെ സ്വാഗതം ചെയ്ത് സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി രംഗത്ത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ലോകത്തിന് ഗുണകരമാണെന്ന് സി പി എം ജനറല്‍ സെക്രട്ടറി പറഞ്ഞു. ചൈനയിലെ ടിയാന്‍ജിനില്‍ നിന്ന് വരുന്നത് നല്ല വ വാര്‍ത്തകളെന്നും ഇത് സന്തോഷകരമാണെന്നും ബേബി അഭിപ്രായപ്പെട്ടു. ഇന്ത്യ - ചൈന ബന്ധം ശക്തിപ്പെടുത്തുന്നത് ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും സഹായകമാകുമെന്നും സി പി എം ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വയനാട് തുരങ്കപാതയുടെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വയനാട് തുരങ്കപാത പദ്ധതി മലബാറിന്റെ വാണിജ്യ, വ്യവസായ, ടൂറിസം മേഖലകള്‍ക്ക് കുതിപ്പ് നല്‍കുമെന്നും പല എതിര്‍പ്പുകളും മറികടന്നാണ് വികസന പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കലും നടക്കില്ല എന്ന് ഭൂരിഭാഗം ജനങ്ങളും കരുതിയ ആനക്കാംപൊയില്‍-കള്ളാടി തുരങ്കപ്പാത വൈകാതെ യാഥാര്‍ഥ്യമാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വയനാട് ജില്ലയെയും കോഴിക്കോട് ജില്ലയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാത പദ്ധതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയല്‍. പിണറായി വിജയനെ പോലെ നിശ്ചയദാര്‍ഢ്യമുള്ള ഒരാള്‍ ഇല്ലായിരുന്നെങ്കില്‍ ഈ പദ്ധതി നടപ്പിലാകുമായിരുന്നില്ലെന്ന് താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയല്‍ പറഞ്ഞു.
സംസ്ഥാനത്ത് ഇത്തവണ ഓണം മഴയില്‍ കുതിരുമോയെന്ന് ആശങ്ക. ബംഗാള്‍ ഉള്‍കടലില്‍ വീണ്ടും പുതിയ ന്യൂനമര്‍ദ്ദത്തിന് സാധ്യതയുള്ളതാണ് ഓണം നാളുകളിലെ മഴ ഭീഷണിയുടെ കാരണം. തുടക്കത്തില്‍ വടക്കന്‍ ജില്ലകളിലും തുടര്‍ന്ന് കേരളം പൊതുവെയും ഓണ നാളുകളില്‍ മഴക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. സെപ്റ്റംബര്‍ 3 ന് തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും 4 ന് തൃശ്ശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില കുറച്ചു. 19 കിലോ വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ നിരക്ക് 51.50 രൂപ കുറച്ചതായാണ് പ്രഖ്യാപനം. ഇന്ന് മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നത്. അതേസമയം 14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് കമ്പനികള്‍ അറിയിച്ചു.
വന്യമൃഗ ശല്യം തടയുന്നതില്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് കടുത്ത നിസഹകരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ എല്ലാ നിര്‍ദേശങ്ങളും കേന്ദ്ര സര്‍ക്കാര്‍ തള്ളിയെന്നും അദ്ദേഹം പറഞ്ഞു. അപകടകാരികളായ മൃഗങ്ങളെ വെടിവെച്ചു കൊല്ലാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ ആവശ്യപ്പെട്ടിട്ട്, അതിന് പോലും കേന്ദ്രം തയ്യാറാകുന്നില്ലെന്ന് കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി, വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുള്ള വിമര്‍ശനങ്ങള്‍ വസ്തുത കാണാതെയാണെന്നും പറഞ്ഞു.
മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിന്റെ നിയമനിര്‍മ്മാണം ഉടനെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍.കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളില്‍ നടന്ന മനുഷ്യ- വന്യജീവി സംഘര്‍ഷ ലഘൂകരണ തീവ്ര യജ്ഞ പരിപാടിയുടെ ഉദ്ഘാടനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ യുവതീപ്രവേശനത്തെ അനുകൂലിച്ച് സുപ്രീം കോടതിയില്‍ വാദിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആഗോള അയ്യപ്പഭക്ത സംഗമം നടത്തും മുമ്പ് നിലപാട് തിരുത്തണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പിണറായി വിജയന്‍ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം അയ്യപ്പ ഭക്തരെ വഞ്ചിച്ച ദേവസ്വം ബോര്‍ഡിന്റെ പഴയ ചെയ്തികള്‍ വിശ്വാസിസൂഹം മറന്നെന്ന് കരുതരുതെന്നും 2019 ല്‍ പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കവേ സുപ്രീം കോടതിയില്‍ ബോര്‍ഡ് സ്വീകരിച്ച അയ്യപ്പവിശ്വാസ വിരുദ്ധവും ആചാര ലംഘനത്തിന് പ്രേരിപ്പിക്കുന്നതുമായ നിലപാട് പരസ്യമായി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആഗോള അയ്യപ്പ സംഗമത്തിന് പൂര്‍ണ്ണമായി പിന്തുണ നല്‍കുന്നുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അയ്യപ്പന്റെ പ്രശസ്തി ആഗോള തലത്തില്‍ അറിയിക്കുകയാണ് ലക്ഷ്യം. ദേവസ്വം ബോര്‍ഡിന്റെ ആശയം മികച്ചതാണ്. സംഗമം വിജയിച്ചാല്‍ അയ്യപ്പഭക്തരുടെ പ്രവാഹം ഉണ്ടാവും. കൂടുതല്‍ അയ്യപ്പഭക്തരെത്തുന്നത് സമ്പദ്ഘടനയെ മെച്ചപ്പെടുത്തും. പഴയ ശബരിമലക്കേസുകള്‍ തീര്‍ക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ആഗോള അയ്യപ്പ സംഗമം നടത്താനുള്ള ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തിന് രാജ്യം മുഴുവന്‍ അംഗീകാരം നല്‍കിയെന്നും എല്ലാ വിശ്വാസികളെയും ക്ഷണിക്കണമെന്നും വര്‍ഗീയവാദികളെ ക്ഷണിക്കരുതെന്നുമാണ് തന്റെ അഭിപ്രായമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വിശ്വാസികളെ ചേര്‍ത്ത് നിര്‍ത്തി തന്നെ അന്ധവിശ്വാസത്തെ ചെറുക്കണമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു
ആഗോള അയ്യപ്പ സംഗമത്തിലേക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ക്ഷണം ഉണ്ടായേക്കില്ല. ക്ഷണം ഭക്തര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും. എന്‍എസ്എസ് അടക്കം ഉപാധി വെച്ച സാഹചര്യത്തിലാണ് തീരുമാനം. ആചാരനുഷ്ഠാനങ്ങള്‍ക്ക് കോട്ടം തട്ടാതെയും ക്ഷേത്ര പരിശുദ്ധി സംരക്ഷിച്ചുള്ള വികസനവുമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ നല്ലതെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ സാങ്കല്‍പ്പിക ഇരകളെ സൃഷ്ടിക്കാന്‍ ശ്രമമെന്ന് സിപിഐ വനിതാ നേതാവ്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം പറഞ്ഞത്. തന്നെ ഇരയാക്കാനും ഒരു ചാനല്‍ ശ്രമിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു. പരാതിക്കാരെ അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് പരാതിക്കാരെ സൃഷ്ടിക്കുന്നവര്‍ക്കെതിരെ കൂടി അന്വേഷണം നടത്തണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമത്തിന് മുന്നില്‍ തെറ്റുകാരനെങ്കില്‍ ശിക്ഷിക്കപ്പെടട്ടെയെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
കണ്ണൂര്‍ കണ്ണപുരം സ്ഫോടന കേസ് പ്രതി അനു മാലിക്കിനെ റിമാന്‍ഡ് ചെയ്തു. പ്രതിയെ കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റി. പ്രതി നിരന്തരം സമാന സ്വഭാവമുളള കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതായി അന്വേഷണ സംഘം വ്യക്തമാക്കി. എന്നാല്‍, സംഭവത്തിന് രാഷ്ട്രീയ ബന്ധമില്ലെന്ന് പൊലീസ് വ്യക്തമാക്കി. അപകടത്തില്‍ ചാലാട് സ്വദേശി മുഹമ്മദ് അഷം കൊല്ലപ്പെട്ടിരുന്നു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യുഡയസ് പ്ലസ് റിപ്പോര്‍ട്ടില്‍ കേരളം മുന്‍പന്തിയിലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. 2024-25 അക്കാദമിക് വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ വിദ്യാഭ്യാസ മേഖലയുടെ വിവിധ സൂചികകളില്‍ ദേശീയ ശരാശരിയേക്കാളും മികച്ച പ്രകടനമാണ് കേരളത്തിന്റേത്. അക്കാദമിക നിലവാരം, വിദ്യാര്‍ത്ഥികളുടെ പഠന തുടര്‍ച്ച, അടിസ്ഥാന സൗകര്യങ്ങള്‍, ലിംഗസമത്വം തുടങ്ങിയ മേഖലകളില്‍ സംസ്ഥാനം ഒന്നാം സ്ഥാനത്തെത്തി.
സര്‍ക്കാറിന്റെ ഓണം വാരാഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്ര ഗവര്‍ണര്‍ ഫ്ലാഗ് ഓഫ് ചെയ്യും. സര്‍ക്കാറിന്റെ ക്ഷണം സ്വീകരിക്കാനാണ് രാജ്ഭവന്‍ തീരുമാനം. 9നാണ് തലസ്ഥാനത്ത് ഘോഷയാത്ര നടക്കുന്നത്.മുഖ്യമന്ത്രി ഫോണിലൂടെ ഗവര്‍ണറെ ക്ഷണിച്ചിരുന്നു. രണ്ടിന് മന്ത്രിമാര്‍ നേരിട്ട് രാജ്ഭവനിലെത്തി ഔദ്യോഗികമായി ക്ഷണിക്കും.
പിഎം ശ്രീ പദ്ധതി കേരളത്തില്‍ വേണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി. അതില്‍ പറയുന്ന എല്ലാ പദ്ധതികളും കേരളത്തില്‍ നടപ്പിലാക്കിയെന്നും കേന്ദ്രം അനുവദിക്കാനുള്ള ഫണ്ട് മാത്രം കേരളത്തിനനുവദിച്ചു തന്നാല്‍ മതിയെന്നും മന്ത്രി പറഞ്ഞു. കേരളത്തിന് ഈ വര്‍ഷം വിദ്യാഭ്യാസ മേഖലയ്ക്ക് ലഭിച്ചത് പൂജ്യം തുകയാണെന്നും ഇത് കടുത്ത അനീതിയാണെന്നും സാധാരണക്കാരായ കുട്ടികളുടെ ഭക്ഷണവും യൂണിഫോമും ഒക്കെ ഈ ഫണ്ടില്‍നിന്നാണെന്നും ബിജെപിയുടെ സംസ്ഥാന നേതൃത്വം ഇതിനു മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ഫറോക്ക് താലൂക്ക് ആശുപത്രിയിലെ പുതിയ മന്ദിരം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. നാലു നിലകളിലായി 47,806 ചതുരശ്രയടിയില്‍ 103 കിടക്കകളുള്ളതാണ് പുതിയ കെട്ടിടം. പൂര്‍ണ്ണമായും ഹരിതചട്ടം പാലിച്ച് നിര്‍മ്മിച്ചിട്ടുള്ള ഈ കെട്ടിടത്തില്‍ മാലിന്യസംസ്‌ക്കരണത്തിനും മലിനജല ശുദ്ധീകരണത്തിനും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുമുണ്ട്. കിഫ്ബി ഫണ്ടില്‍ നിന്ന് 23.5 കോടി രൂപയാണ് പുതിയ കെട്ടിടത്തിനായി ചെലവിട്ടത്.
കെ സ്റ്റോര്‍ ആക്കുന്ന റേഷന്‍ കടകളില്‍ ഇനി മുതല്‍ പാസ്പോര്‍ട്ടിന്റെ അപേക്ഷയും അക്ഷയ സെന്ററുകള്‍ വഴിയുള്ള സേവനങ്ങളും ലഭിക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. മഞ്ചാടിമൂട് കെ സ്റ്റോര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ 2300 ലധികം കടകള്‍ കേരളത്തില്‍ കെ സ്റ്റോര്‍ ആയെന്നും ഓണം കഴിയുമ്പോള്‍ 14000 റേഷന്‍ കടകളും 'കെ സ്റ്റോര്‍' ആക്കുയാണ് ലക്ഷ്യം എന്നും മന്ത്രി പറഞ്ഞു.
ഈഴവര്‍ വോട്ടുകുത്തി യന്ത്രങ്ങളായി മാത്രം മാറുന്നുവെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ചെത്തുകാരനെ ആര്‍ക്കും വേണ്ടെന്നും എന്നാല്‍ ചെത്തുകാരന്റെ പണം എല്ലാവര്‍ക്കും വേണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചെത്തുകാരന്റെ പണം കൊണ്ടാണ് ഇടതുപക്ഷ പ്രസ്ഥാനം ഉള്‍പ്പെടെ വളര്‍ന്നതെന്നും തന്നെ പണ്ട് കരിങ്കൊടി കാണിച്ചതും ചെത്തുകാരാണെന്നും മുസ്ലിങ്ങള്‍ കുറഞ്ഞ വര്‍ഷം കൊണ്ട് അധികാരത്തില്‍ വന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സപ്ലൈകോ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റത്തില്‍. ഓഗസ്റ്റ് 27-ാം തീയതി വരെയുള്ളതില്‍ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയായ 15.7 കോടി കടന്നു. ഓഗസ്റ്റ് 29ന് റെക്കോര്‍ഡ് ഭേദിച്ച് പ്രതിദിന വില്‍പ്പന 17.91 കോടിയായി. 41,30,418 ഉപഭോക്താക്കളാണ് സപ്ലൈകോയുടെ വില്‍പ്പനശാലകള്‍ 29വരെ സന്ദര്‍ശിച്ചത്.
പാലിയേക്കരയില്‍ ടോള്‍ തുടങ്ങുമ്പോള്‍ കൂടിയ നിരക്ക് ഈടാക്കും. സെപ്റ്റംബര്‍ 10 മുതല്‍ ടോള്‍ നിരക്ക് 5 മുതല്‍ 10 രൂപ വരെ ഉയരും. ദേശീയപാതയിലെ ഗതാഗത പ്രശ്നങ്ങളുടെ പേരില്‍ ഹൈക്കോടതി നിര്‍ത്തിവെപ്പിച്ച പാലിയേക്കരയിലെ ടോള്‍ പിരിവ് പുനരാരംഭിക്കുമ്പോള്‍ കൂടിയ നിരക്ക് ഈടാക്കാന്‍ എന്‍എച്ച്എഐ കരാര്‍ കമ്പനിയായ ജിഐപിഎല്ലിന് അനുമതി നല്‍കി.
ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അനുകൂലിച്ചും പൊലീസിനെ പരിഹസിച്ചും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എംഎം ഹസ്സന്‍. അമ്മി കൊത്താന്‍ ഉണ്ടോ എന്ന് ചോദിക്കും പോലെ പരാതിക്കാര്‍ ഉണ്ടോ എന്ന് ചോദിക്കുകയാണ് പൊലീസെന്ന് അദ്ദേഹം പരിഗസിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എം എല്‍ എ സ്ഥാനത്ത് നിന്നുള്ള രാജി മുഖ്യമന്ത്രി ആവശ്യപ്പെടുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുന്‍ മന്ത്രിയായ കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവിന്റെ പരാതി. കോണ്‍ഗ്രസ് നേതാവ് എം മുനീറാണ് ഡിജിപിക്ക് പരാതി നല്‍കിയത്. മുന്‍ മന്ത്രി മോശമായി സംസാരിക്കുകയും സമീപ്പിക്കുകയും ചെയ്തുവെന്നായിരുന്നു സ്വപ്നസുരേഷിന്റെ വെളിപ്പെടുത്തല്‍.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. ജയിലധികൃതര്‍ നടത്തിയ പരിശോധനയിലാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്. ന്യൂ ബ്ലോക്കിന്റെ പിറക് വശത്ത് ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈല്‍ ഫോണ്‍. സംഭവത്തില്‍ ജോയിന്റ് സൂപ്രണ്ടിന്റെ പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്തു. ഇതോടെ, ' കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഏഴ് ഫോണുകളാണ് കണ്ണൂര്‍ ജയിലില്‍ നിന്ന് പിടിച്ചെടുത്തത്.
ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ വര്‍ഷങ്ങളായി കുന്നംകുളത്ത് സംഘടിപ്പിച്ചിരുന്ന ഗ്രാമീണ കലാരൂപമായ ഓണത്തല്ല് ഇത്തവണയില്ല. കുന്നംകുളത്തിന്റെ പരമ്പരാഗത ഓണാഘോഷമായി മാറിയ ഓണത്തല്ല് സര്‍ക്കാര്‍ അവഗണന മൂലം നിലച്ചു. രണ്ട് ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഗ്രാന്‍ഡ് അനുവദിക്കാറുള്ളത്. മൂന്ന് വര്‍ഷത്തെ 1ഡ് ഇതുവരെയും ലഭിച്ചിട്ടില്ല.
മറുനാടന്‍ മലയാളി ഉടമയും എഡിറ്ററുമായ ഷാജന്‍ സ്‌കറിയെയെ തൊടുപുഴയില്‍ വച്ച് ആക്രമിച്ചത് സിപിഎം പ്രവര്‍ത്തകരാണെന്ന് പൊലീസ് വ്യക്തമാക്കി. ഷാജന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അഞ്ചുപേരെ പൊലീസ് തിരിച്ചറിഞ്ഞു. ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസ്സെടുത്തെന്നും ഒളിവിലുളള പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. അതേസമയം വാഹനത്തിന്റെ അകത്തിരിക്കുന്ന ഷാജന്‍ സ്‌കറിയയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
കണ്ടെയ്നര്‍ ലോറി അപകടത്തെ തുടര്‍ന്ന് താമരശ്ശേരി ചുരം അടിവാരത്തും ലക്കിടിയിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കര്‍ണാടകയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കണ്ടെയ്‌നര്‍ ലോറി നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തി തകര്‍ത്ത് കൊക്കയിലേക്ക് ചെരിയുകയായിരുന്നു. ഒന്‍പതാം വളവില്‍ അപകടം നടന്ന ഭാഗത്ത് ഒരു വരിയിലൂടെ മാത്രമേ വാഹനങ്ങള്‍ കടത്തിവിടുന്നുള്ളൂ. മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ ചുരം വഴി കടത്തി വിടുന്നില്ല.
തിരുവല്ലയില്‍ മക്കളോടൊപ്പം കാണാതായ റീനയുടെ ഭര്‍ത്താവ് അനീഷ് മാത്യുവിനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിനെതിരെ ആരോപണവുമായി കുടുംബം. റീനയുടെയും മക്കളുടെയും തിരോധാനക്കേസ് അന്വേഷിക്കുന്നതിന്റെ ഭാഗമായി അനീഷിനെ പൊലീസ് നിരന്തരം ചോദ്യം ചെയ്തിരുന്നുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും അനീഷ് മാത്യുവിന്റെ ജേഷ്ഠ സഹോജരന്റെ ഭാര്യ നീതു മനോജ് ആരോപിച്ചു. അതേസമയം റീനയുടെയും മക്കളുടെയും തിരോധാന കേസിന് പിന്നില്‍ സംശയങ്ങള്‍ ഒരുപാടുണ്ടെന്നും അത് അനീഷിനോട് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും പുളിക്കീഴ് പൊലീസ് പറഞ്ഞു. അമ്മയെയും കുഞ്ഞുങ്ങളുടെയും കാണാതായിട്ട് രണ്ടാഴ്ച പിന്നിടുന്നതിനിടെയാണ് റീനയുടെ ഭര്‍ത്താവ് അനീഷ് കവിയൂരിലെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
തൃശ്ശൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തൃശ്ശൂര്‍ പഴഞ്ഞി മങ്ങാട് മളോര്‍കടവില്‍ കുറുമ്പൂര്‍ വീട്ടില്‍ മിഥുനാണ് വെട്ടേറ്റത്. പരിക്കേറ്റ മിഥുനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്നാണ് സിപിഎമ്മിന്റെ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് മങ്ങാട് സ്വദേശികളായ ഗൗതം, വിഷ്ണു, രാകേഷ്, അരുണ്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പാക് അധീന കശ്മീരില്‍ രണ്ട് പാക് അര്‍ധ സൈനികരെ അജ്ഞാതര്‍ വെടിവച്ച് കൊലപ്പെടുത്തി. ആക്രമണത്തില്‍ ഒരു സൈനികന് ഗുരുതരമായി പരിക്കേറ്റു. പാക് അധീന കശ്മീരിലെ ഡയമര്‍ ജില്ലയില്‍ കാരക്കോറം ഹൈവേയിലുള്ള സൈനിക ചെക്പോസ്റ്റില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ചെക്പോസ്റ്റിന് എതിര്‍വശത്തായുള്ള കുന്നിന്‍ മുകളില്‍ നിന്നാണ് അജ്ഞാതര്‍ വെടിവച്ചത്.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സെപ്തംബര്‍ ഒന്‍പതിന് നടക്കാനിരിക്കെ സെപ്തംബര്‍ എട്ടിന് എന്‍ഡിഎ എംപിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വിരുന്ന് നല്‍കും. തെരഞ്ഞെടുപ്പ് അത്താഴ വിരുന്നിനായി എംപിമാരെ ക്ഷണിക്കാന്‍ തീരുമാനിച്ചതായാണ് വിവരം. തന്ത്രപരമായ ചര്‍ച്ചകള്‍ക്കും സഖ്യകക്ഷികള്‍ക്കിടയില്‍ സമവായം ശക്തമാക്കുന്നതിലുമായിരിക്കും അത്താഴവിരുന്ന് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നാണ് വിവരം.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സര്‍പ്രൈസ് ഫലം വരുമെന്ന് കോണ്‍ഗ്രസ് എംപി മല്ലു രവി. ജയിക്കാനാവശ്യമായ വോട്ട് ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡിക്ക് കിട്ടുമെന്നും എന്‍ഡിഎ എംപിമാരുടെയും പിന്തുണ തേടിയിട്ടുണ്ടെന്നും മല്ലു രവി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ സുദര്‍ശന്‍ റെഡ്ഡിയുടെ പ്രചാരണ ചുമതലയുള്ള നേതാവാണ് മല്ലു രവി. കണക്കില്‍ മുന്നില്‍ എന്‍ഡിഎ ആയേക്കാം, എന്നാല്‍ കണക്കുകൂട്ടല്‍ തെറ്റിക്കാന്‍ സുദര്‍ശന്‍ റെഡ്ഡിക്ക് കഴിയുമെന്നാണ് മല്ലു രവി പറയുന്നത്.
ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ മലയാളികളും. 25 പേരടങ്ങുന്ന സംഘമാണ് കല്‍പ്പ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്.കനത്ത മഴയും മണ്ണിടിച്ചിലും മൂലം റോഡ് മാര്‍ഗം യാത്ര സാധ്യമല്ല. ഹിമാചല്‍ പ്രദേശില്‍ കുടുങ്ങിയ മലയാളി വിനോദ സഞ്ചാരികളുടെ വിവരം തേടി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖുവുമായി സംസാരിച്ചു. കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും എത്തിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി കെസി വേണുഗോപാല്‍ അറിയിച്ചു.
മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് കല്‍പ്പയില്‍ കുടുങ്ങിപ്പോയ മലയാളികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദര്‍ സിംഗ് സുഖുവിനോട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് കല്‍പ്പ എന്ന സ്ഥലത്താണ് മലയാളികള്‍ കുടുങ്ങി കിടക്കുന്നത്. ഇവരെ രക്ഷിക്കുന്നതിനുള്ള സത്വര ഇടപ്പെടല്‍ ഉണ്ടാവണമെന്ന് ഹിമാചല്‍ സര്‍ക്കാരിനോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.. മിന്നല്‍ പ്രളയം ഉണ്ടായ ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ക്ക് കേരളത്തിന്റെ ഐക്യദാര്‍ഢ്യവും മുഖ്യമന്ത്രി അറിയിച്ചു
ഹിമാചല്‍ പ്രദേശിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള വിനോദസഞ്ചാരികള്‍ സുരക്ഷിതരാണെന്നും മറ്റു ബുദ്ധിമുട്ടുകള്‍ നിലവിലില്ലെന്നും കിനൗര്‍ ജില്ല ഭരണകൂടം വ്യക്തമാക്കി. റോഡ് വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ച് വിനോദസഞ്ചാരികളെ തിരികെയെത്തിക്കാനുള്ള നടപടികള്‍ ഭരണകൂടം സ്വീകരിക്കുമെന്നും ഇവരെ ഷിംലയില്‍ എത്തിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാണെന്നും അധികൃതര്‍ അറിയിച്ചു. ഇന്ന് ഉച്ചയോടെ റോഡ് ഗതാഗതം പുനസ്ഥാപിക്കാന്‍ ആകുമെന്ന് ബി ആര്‍ ഓ അറിയിച്ചതായി കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്റെ ഓഫീസ് വ്യക്തമാക്കി.
ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 19 നാഷണല്‍ ഹൈഡ്രോളിക് പവര്‍ കോര്‍പ്പറേഷന്‍ തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങി. ധൗളിഗംഗ പവര്‍ പ്രോജക്ടിന്റെ ഭാഗമായുള്ള പവര്‍ ഹൗസിലേക്കുള്ള തുരങ്കത്തിന്റെ പ്രവേശന കവാടം മണ്ണിടിഞ്ഞ് പൂര്‍ണ്ണമായി അടഞ്ഞതോടെയാണ് തൊഴിലാളികള്‍ അകത്തായത്. തൊഴിലാളികള്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും തുരങ്കത്തിനുള്ളിലുണ്ടെന്നും, അവര്‍ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. തൊഴിലാളികള്‍ സുരക്ഷിതരാണെന്നും ഇവരെ ഉടന്‍ പുറത്തെത്തിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരെ കേസെടുത്തു. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ തടയുന്നതില്‍ പരാജയപ്പെട്ട ആഭ്യന്തര മന്ത്രി അമിത് ഷായുടെ തല വെട്ടിയെടുക്കണമെന്ന് മഹുവ മൊയ്ത്ര പ്രസംഗിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം പ്രദര്‍ശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ നീത അംബാനിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 12 മുതല്‍ 14 വരെ ന്യൂയോര്‍ക്കിലെ ലിങ്കണ്‍ സെന്ററില്‍ വെച്ച് നടത്താനിരുന്ന 'ദി ഗ്രാന്‍ഡ് ഇന്ത്യ ഫെസ്റ്റിവല്‍' മാറ്റിവെച്ചു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ കേന്ദ്രത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്ന 'ന്യൂ നോര്‍മലി'നെ ചൈനയുടെ ഭീഷണിയായും മോദി സര്‍ക്കാരിന്റെ നട്ടെല്ലില്ലായ്മയുമായാണ് കാണേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് വിമര്‍ശിച്ചു.
ബ്രിക്സ് രാജ്യങ്ങള്‍ക്ക് മേല്‍ അധിക തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിക്ക് മുന്നറിയിപ്പുമായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്‍. ബ്രിക്സ് അംഗരാജ്യങ്ങളുടെ സാമൂഹിക, സാമ്പത്തിക വികസനത്തിന് തടയിടുന്ന വിവേചനപരമായ ഉപരോധങ്ങള്‍ക്കെതിരേ റഷ്യയും ചൈനയും പൊതുനിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും ഇത്തരം നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹമാസ് സായുധ വിഭാഗത്തിന്റെ വക്താവ് അബു ഒബൈദയെ വധിച്ചുവെന്ന് ഇസ്രയേല്‍. ഗാസയിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ ആക്രമണം വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച മന്ത്രിസഭ യോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മന്ത്രിസഭാ യോഗത്തില്‍ വെടിനിര്‍ത്തലിനെ കുറിച്ച് ചര്‍ച്ച ചെയ്തില്ല. എന്നാല്‍ ഇസ്രയേലിന്റെ അവകാശവാദത്തോട് ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്. റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക് അടക്കമുള്ള കമ്പനികളുടെ വിപണി മൂല്യത്തില്‍ 2,24,630 കോടിയുടെ കുറവാണ് കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച ബിഎസ്ഇ സെന്‍സെക്‌സ് 1497 പോയിന്റ് ആണ് ഇടിഞ്ഞത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മാത്രം വിപണി മൂല്യത്തില്‍ 70,707 കോടിയുടെ കുറവാണ് രേഖപ്പെടുത്തിയത്. 18,36,424 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം താഴ്ന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക് 47,482 കോടി, ഐസിഐസിഐ ബാങ്ക് 27,135 കോടി, ഭാരതി എയര്‍ടെല്‍ 24,946 കോടി, എല്‍ഐസി 23,655 കോടി, എസ്ബിഐ 12,692 കോടി, ബജാജ് ഫിനാന്‍സ് 10,471 കോടി, ഇന്‍ഫോസിസ് 7,540 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്. അതേസമയം ടിസിഎസിന്റെ വിപണി മൂല്യത്തില്‍ 11,125 കോടിയുടെ വര്‍ധന ഉണ്ടായി. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 7,318 കോടിയുടെ നേട്ടമാണ് സ്വന്തമാക്കിയത്. കഴിഞ്ഞയാഴ്ചയും വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്നില്‍. തൊട്ടുപിന്നില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് തന്നെയാണ്.
ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് 'ആട് ത്രീ'. ആദ്യ രണ്ട് ഭാഗവും നെഞ്ചേറ്റിയ ആരാധകര്‍ പാപ്പന്റേയും സംഘത്തിന്റേയും മൂന്നാം വരവിനായി കാത്തിരിക്കുകയാണ്. 2026 മാര്‍ച്ച് 19 നാണ് ആട് ത്രീയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ആകാംഷ ജനിപ്പിക്കുന്ന പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്. മൂന്ന് കാലത്തിലുള്ള ആടിനെയാണ് ചിത്രത്തിലുള്ളത്. ആദ്യത്തേതില്‍ പഴയ കാലത്ത് കുതിരപ്പുറത്തേറിയ പോരാളികളില്‍ നിന്ന് രക്ഷപ്പെട്ടോടുന്ന ആടാണുള്ളത്. രണ്ടാമത്തേതില്‍ പാപ്പനും ടീമുമാണ് ആടിന് പുറകിലുള്ളത്. എന്നാല്‍ മൂന്നാമത്തെ ചിത്രത്തിലുള്ളത് ഭാവിയില്‍ നിന്നുള്ള ആടാണ്. മൂന്ന് കാലഘട്ടത്തിലൂടെയുള്ള ആടിന്റെ യാത്രയുടെ കഥ പറയുന്ന കഥയാണ് ആട് ത്രീയെന്നാണ് കരുതപ്പെടുന്നത്. ചിത്രമൊരു ടൈം ട്രാവല്‍ കഥയായിരിക്കുമെന്നാണ് പുതിയ പോസ്റ്റര്‍ സൂചിപ്പിക്കുന്നത്.













