അഹമ്മദാബാദ് കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന ശ്രീനാരായണ കള്‍ച്ചറല്‍ മിഷന്‍റെ 12 മത് സാധനായാത്ര ഇന്നലെ ശിവഗിരിയിലെത്തി.
റിപ്പോട്ട് :സജീവ് ഗോപാലൻ
ശിവഗിരി : അഹമ്മദാബാദ് കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന ശ്രീനാരായണ കള്‍ച്ചറല്‍ മിഷന്‍റെ 12 മത് സാധനായാത്ര (2025) ഇന്നലെ ശിവഗിരിയിലെത്തി. യാത്രാമധ്യേ കുദ്രോളി ഗോകര്‍ണനാഥ ക്ഷേത്രം, തലശ്ശേരി ജഗന്നാഥ ക്ഷേത്രം, കണ്ണൂര്‍ സുന്ദരേശ്വര ക്ഷേത്രം, കോട്ടയം നാഗമ്പടം ക്ഷേത്രം, ഓച്ചിറ പരബ്രഹ്മക്ഷേത്രം, വാരണപ്പള്ളി തറവാട്, ചേവണ്ണൂര്‍ കളരി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് 31 അംഗ സംഘം ശിവഗിരിയിലെത്തിയത്. ഇന്ന് രാവിലെ ചെമ്പഴന്തി, അരുവിപ്പുറം, മരുത്വാമല, കുന്നുംപാറ ക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തും. ഒക്ടോബര്‍ 1 ന് സംഘം മടങ്ങും. ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ മുന്നോടിയായാണ് വര്‍ഷംതോറും ഗുരുഭക്തരുടെ ഈ സാധനായാത്ര നടന്നുവരുന്നത്. കള്‍ച്ചറല്‍ മിഷന്‍ പ്രസിഡന്‍റ് കെ.ആര്‍. എസ്. ധരന്‍, വൈസ് പ്രസിഡന്‍റ് കെ.സി അശോകന്‍, ജനറല്‍ സെക്രട്ടറി കെ.എന്‍. മുരളീധരന്‍, ട്രഷറര്‍ ഷിബു ഗംഗാധരന്‍, ജോയിന്‍റ് ട്രഷറര്‍ എന്‍. ജി. ഉത്തം കുമാര്‍ എന്നിവര്‍ യാത്രാസംഘത്തിന് നേതൃത്വം നല്‍കി. സംസ്ഥാനത്തിന് പുറത്ത് മുംബൈ ശ്രീനാരായണമന്ദിര സമിതി കഴിഞ്ഞാല്‍ രണ്ടാമത്തെ ശ്രദ്ധേയ സംഘടനയാണ് ശ്രീനാരായണ കള്‍ച്ചറല്‍ മിഷന്‍. എണ്ണായിരത്തില്‍ അധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്കൂളും, കോളേജുകളും മിഷന്‍റെ കീഴിലുണ്ട്. മിഷന്‍റെ ആസ്ഥാനത്ത് ഗുരുദേവന്‍റെ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിക്കാന്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി പ്രസിഡന്‍റ് കെ.ആര്‍.എസ്. ധരന്‍ അറിയിച്ചു.
ചിത്രം : അഹമ്മദാബാദിലെ ശ്രീനാരായണ കള്‍ച്ചറല്‍ മിഷന്‍ 12 ാമത് സാധനായാത്രാ സംഘം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയ്ക്കൊപ്പം ശിവഗിരി ശാരദാ മഠത്തിനു സമീപം.













