യു എസ് – ഇ യു താരിഫ് യുദ്ധത്തിന് വിരാമം: ഇ യു ഉത്പന്നങ്ങൾക്ക് 15% നികുതി; 750 ബില്യൺ ഡോളറിന്‍റെ ഊർജ്ജ കരാറിലും ഒപ്പുവച്ച് നേതാക്കൾ

International

യു എസ് – ഇ യു താരിഫ് യുദ്ധത്തിന് വിരാമം: ഇ യു ഉത്പന്നങ്ങൾക്ക് 15% നികുതി; 750 ബില്യൺ ഡോളറിന്‍റെ ഊർജ്ജ കരാറിലും ഒപ്പുവച്ച് നേതാക്കൾ

താരിഫ് തർക്കം അവസാനിപ്പിക്കുന്നതിനും സമ്പൂർണ്ണ വ്യാപാര യുദ്ധം ഒഴിവാക്കുന്നതിനുമായി പരസ്പരം കരാറിലെത്തി യുഎസും യൂറോപ്യൻ യൂണിയനും. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യൂറോപ്യൻ യൂണിയൻ മേധാവി ഉർസുല വോൺ ഡെർ ലെയ്‌നും തമ്മിൽ നടന്ന ചർച്ചയിലാണ് ധാരണയായത്. ഞായറാഴ്ച സ്കോട്ട്ലൻഡിലെ ടേൺബെറിയിൽ നടന്ന നിർണായക കൂടിക്കാ‍ഴ്ചയിലാണ് മാസങ്ങളായി നീണ്ടുനിന്ന തർക്കങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും അറുതിയായത്.

താരിഫ് സംബന്ധിച്ച് ഓഗസ്റ്റ് 1 ന് അമേരിക്ക നിശ്ചയിച്ചിരുന്ന സമയപരിധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഇ യു യുഎസ് താത്പര്യങ്ങൾക്ക് വഴങ്ങി തീരുമാനമെടുത്തത്. യൂറോപ്യൻ ഉത്പന്നങ്ങൾക്ക് യുഎസ് 15 ശതമാനം ചുങ്കം ചുമത്തും. എന്നാൽ അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് യൂറോപ്യൻ യൂണിയൻ നികുതിയൊന്നും ചുമത്തില്ല.അതേസമയം തന്നെ യുഎസിൽ നിന്ന് യൂറോപ്യൻ യൂണിയൻ 750 ബില്യൺ ഡോളറിൻ്റെ ഇന്ധനം വാങ്ങാനും 600 ബില്യൺ ഡോളറിൻ്റെ നിക്ഷേപം നടത്താനും ധാരണയാവുകയും ചെയ്തു. ‘എല്ലാവർക്കും ഗുണകരമാകുന്ന കരാർ’ എന്നാണ് ചർച്ചക്ക് ശേഷം ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ഊർജ്ജ കരാർ ധാരണയായ വിവരവും അദ്ദേഹം സ്ഥിരീകരിച്ചു. ഒരു വ്യാപാരയുദ്ധം ഒഴിവായതിൻ്റെ ആശ്വാസത്തിൽ യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ മുതൽ കയറ്റത്തിലാണ്.

അതേസമയം, ഇന്ത്യയുമായുള്ള വ്യാപാരകരാറിന്‍റെ കാര്യത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല. യൂറോപ്പിനു ചുമത്തുന്ന 15 ശതമാനം താരിഫ് തന്നെ ഇന്ത്യക്കും ചുമത്തും എന്നാണ് വിദഗ്ധർ കരുതുന്നത്. ആഗസ്റ്റ് ഒന്ന് വരെയാണ് യുഎസുമായി ചർച്ച നടത്തി കരാറിലെത്താനുള്ള അവസാന തീയതി.