ശിവഗിരി തീർത്ഥാടനം :വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തജനങ്ങൾ എത്തിത്തുടങ്ങി.
Keralanewsmedia
ശിവഗിരി : മഹാതീര്‍ത്ഥാടനത്തിന് ശിവഗിരിയില്‍ ഒരുക്കങ്ങളായതിനെ തുടര്‍ന്ന് ശിവഗിരി സന്ദര്‍ശിക്കുന്ന ഭക്തരുടെ എണ്ണം ദിനംതോറും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. നാട്ടില്‍ നിന്നും മറുനാടുകളില്‍ നിന്നുമുള്ളവരുടെ വരവും തുടങ്ങി. ചെന്നൈ, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നും ഭക്തര്‍ തീര്‍ത്ഥാടന കാലത്തിനു മുന്‍പേ വന്നുകൊണ്ടിരിക്കുക പതിവാണ്. കര്‍ണാടകയില്‍ നിന്നും ശിവഗിരി മഠത്തിലെ സ്വാമി സത്യാനന്ദതീര്‍ത്ഥരുടെ നേതൃത്വത്തിലുള്ള ഉടുപ്പി, മംഗലാപുരം സംഘം വര്‍ഷങ്ങളായുള്ള പതിവ് തെറ്റിക്കാതെ ഇന്നലെ ശിവഗിരി മഠത്തിലെത്തി. ശാരദാ മഠത്തിലും വൈദിക മഠത്തിലും ഗുരുദേവറിക്ഷാ മണ്ഡപത്തിലും ബോധാനന്ദ സ്വാമി സമാധിപീഠത്തിലും മഹാസമാധി സന്നിധിയിലും ദര്‍ശനവും പ്രാര്‍ത്ഥനയും നടത്തിയ ശേഷം കുന്നുംപാറ, ചെമ്പഴന്തി, അരുവിപ്പുറം എന്നീ പുണ്യകേന്ദ്രങ്ങളിലേക്ക് യാത്രയായി. തീര്‍ത്ഥാടന ദിനങ്ങളില്‍ ഇവിടെനിന്നൊക്കെ ഭക്തര്‍ എത്തുന്നതിനുള്ള ക്രമീകരണങ്ങളായതായി സത്യാനന്ദതീര്‍ത്ഥ സ്വാമിയും ഗുരുധര്‍മ്മ പ്രചരണസഭാ സെക്രട്ടറി അസംഗാനന്ദഗിരി സ്വാമിയും പറഞ്ഞു. ഗുരുധര്‍മ്മ പ്രചരണ സഭയുടെ കര്‍ണാടക സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള വിവിധ ജില്ലകളില്‍ നിന്നും യൂണിറ്റുകളില്‍ നിന്നും തീര്‍ത്ഥാടകര്‍ എത്തുമെന്നും സ്വാമിമാര്‍ അറിയിച്ചു.
uduppi mangalapuram.jpg
ചിത്രം : കര്‍ണാടകയിലെ ഉടുപ്പി, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നും ശിവഗിരിയിലെത്തിയ ഭക്തര്‍ മഹാസമാധി ദര്‍ശനത്തിനുശേഷം ബോധനന്ദ സ്വാമി സമാധിപീഠത്തിലേക്ക് പുറപ്പെട്ടപ്പോള്‍.













