ആദര്‍ശത്തില്‍ നിന്ന് പി.പി. മുകുന്ദൻ ഒരിക്കലും വ്യതിചലിച്ചില്ല: പി.കെ കൃഷ്ണദാസ്
Keralanewsmedia
ആദര്‍ശത്തില്‍ നിന്ന് പി.പി. മുകുന്ദൻ ഒരിക്കലും വ്യതിചലിച്ചില്ല: പി.കെ കൃഷ്ണദാസ്
തിരുവനന്തപുരം: കൗമാരപ്രായത്തില്‍ താന്‍ നെഞ്ചേറ്റിയ, തന്റെ പ്രിയതരമായ ആദര്‍ശത്തില്‍ നിന്ന് ജീവിതത്തിന്റെ അവസാന ശ്വാസം വരെ വ്യതിചലിച്ചിട്ടില്ല എന്നാതാണ് പി.പി.മുകുന്ദനെ ഏറ്റവും വിശിഷ്ടനാക്കിതീര്‍ത്തതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്.
ബിജെപി സംഘടിപ്പിച്ച പി.പി. മുകുന്ദന്‍ അനുസ്മരണ സമ്മേളനം തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘപ്രസ്ഥാനത്തിന് മലയാളക്കരയില്‍ അടിത്തറപാകിയ നേതാക്കന്മാരില്‍ ഒരാളായിരുന്നു പി.പി. മുകുന്ദന്‍. അദ്ദേഹത്തിന്റെ അസാമാന്യ വ്യക്തിത്വവും സംഘടനാപാടവവും നമുക്ക് മാതൃയാണ്. മൂല്യങ്ങള്‍ മുറുകെപിടിച്ച് രാജനൈതിക രംഗത്തും പൊതുപ്രവര്‍ത്തനരംഗത്തും പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്ന എല്ലാവര്‍ക്കും സാധനാ പാഠമാകേണ്ട ജീവിതമാണ് പി.പി മുകുന്ദന്റേത്. ത്യാഗത്തിന്റെയും സഹനത്തിന്റെയും സമര്‍പ്പണഭാവത്തോടുകൂടിയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. പ്രവർത്തകരുടെ മാത്രമല്ല, അവരുടെ കുടുംബത്തിൻ്റെയും മനസറിഞ്ഞാണ് അദ്ദേഹം പ്രവർത്തിച്ചത്. മികച്ച സംഘാടകനായിരുന്ന അദ്ദേഹം വിശാല ഹിന്ദു സമ്മേളനവും യുവ സംഗമവും അടക്കം നിരവധി പരിപാടികളുടെ ആസൂത്രകനായിരുന്നു. പുതിയ പ്രവർത്തകരെ കണ്ടെത്തി നേതൃത്വത്തിലേക്ക് എത്തിക്കുന്നതിൽ പി.പി മുകുന്ദനുണ്ടായിരുന്ന കഴിവ് എടുത്തു പറയേണ്ടതാണെന്നും കൃഷ്ണദാസ് പറഞ്ഞു.
സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയന്‍ അധ്യക്ഷനായി. ജന്മഭൂമി റെസിഡൻ്റ് എഡിറ്റർ കെ. കുഞ്ഞിക്കണ്ണനും പി.പി. മുകുന്ദനെ അനുസ്മരിച്ചു. ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്.സുരേഷ്, സംസ്ഥാന സെക്രട്ടറി വി.വി രാജേഷ്, ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ.കുഞ്ഞിക്കണ്ണന്‍, യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ വി. മനുപ്രസാദ്, സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സിമി ജ്യോതിഷ്, പാപ്പനംകോട് സജി, വൈസ് പ്രസിഡന്റുമാരായ ജയചന്ദ്രന്‍, ശ്രീവരാഹം വിജയന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.













